CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 28 Seconds Ago
Breaking Now

വൃദ്ധയെ കൊലപ്പെടുത്തി കിണറില്‍ തള്ളി: ഇതര സംസ്ഥാന തൊഴിലാളിക്കായി അന്വേഷണം ഊര്‍ജിതമാക്കി

മനോരമയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ കതകില്‍ തട്ടിയെങ്കിലും ആരു കതക് തുറന്നില്ല.

കേശദാസപുരത്ത് മനോരമ എന്ന വൃദ്ധയെ കൊല ചെയ്തത് കഴുത്ത് ഞെരിച്ചെന്ന് സംശയം. മൃതദേഹത്തിന്റെ കഴുത്തില്‍ തുണി കൊണ്ട് ഇറുക്കിയ പാടുണ്ട്. കാലില്‍ ഇഷ്ടികയും കെട്ടിവച്ചിരുന്നു. മനോരമയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ കതകില്‍ തട്ടിയെങ്കിലും ആരു കതക് തുറന്നില്ല. നാട്ടുകാര്‍ പോയ ശേഷം മൃതദേഹം തൊട്ടടുത്ത കിണറ്റില്‍ കൊണ്ടിട്ടു എന്നാണ് പൊലീസ് പറയുന്നത്.

മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമെന്നാണ് ആദ്യം കരുതിയിരുന്നത് . 60000 രൂപ വീട്ടില്‍ നിന്ന് കാണാതായെന്ന് കരുതിയിരുന്നു. എന്നാല്‍ വിശദ പരിശോധനയില്‍ ഈ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. ഈ പണം സുരക്ഷിതമായി ഉണ്ടെന്ന് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. അങ്ങനെ എങ്കില്‍ കൊലപാതക കാരണം എന്താണെന്ന് കൂടുതല്‍ വ്യക്തമാകേണ്ട സാഹചര്യമാണ്. പോസ്റ്റുമോര്‍ട്ടം അടക്കം കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകുമെന്നാണ് കരുതുന്നത്

കൊലപാതക ശേഷം പ്രതിയായ ആദം അലി സുഹൃത്തുക്കളെ വിളിച്ചു. രക്ഷപ്പെടുന്നതിനായി പുതിയ സിം എടുക്കാനാണ് സുഹൃത്തുക്കളെ വിളിച്ചത്. രക്ഷപ്പെടുന്നതിനിടെ ഉള്ളൂരില്‍ നിന്നാണ് ആദം സുഹ്യത്തുകളെ വിളിച്ചത്. സിമ്മുമായി എത്തിയപ്പോള്‍ ആദം രക്ഷപ്പെട്ടതായി സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞു.

കൊലപാതക കേസിലെ പ്രതി ആദം അലി മനോരമ താമസിക്കുന്ന വീടിന് അടുത്ത വീട്ടില്‍ ജോലിക്കെത്തിയത് 6 മാസം മുമ്പാണ്. കെട്ടിടം പണിക്കായി ബംഗാളില്‍ നിന്ന് വന്ന തൊഴിലാളിയാണ് ആദം അലി. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

മനോരമയും ഭര്‍ത്താവുമാണ് ഈ വീട്ടില്‍ കഴിഞ്ഞിരുന്നത്. ഭര്‍ത്താവ് വര്‍ക്കലയിലെ മകളെ കാണാന്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോള്‍ മനോരമയെ കാണാതിരുന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളിലേക്ക് സംശയം നീണ്ടിരുന്നു. ആദം അലി അടക്കമുള്ള നാല് പേര്‍ കുറച്ച് ദിവസം മുന്‍പാണ് ഇവിടെയെത്തിയത്. മനോരമയുടെ വീട്ടിലേക്ക് ആദം അലി താമസിച്ച വീട്ടില്‍ നിന്ന് എളുപ്പത്തില്‍ കയറാനും ഇറങ്ങാനും കഴിയുമായിരുന്നു. ഇതാണ് ഇവര്‍ക്കെതിരെ സംശയം നീളാനുണ്ടായ കാരണം.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.