മൊബൈല്‍ ഫോണും, ഇന്‍ഷുറന്‍സ് രേഖകളും, എമര്‍ജന്‍സി ക്യാഷും കൈയിലെടുക്കാവുന്ന തരത്തില്‍ ബാഗുകള്‍ തയ്യാറാക്കി വെയ്ക്കാന്‍ കുടുംബങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്. ഈയാഴ്ച പെയ്യുന്ന അതിശക്തമായ മഴ മൂലം മൂന്ന് മില്ല്യണ്‍ വീടുകളാണ് വെള്ളപ്പൊക്ക അപകടം നേരിടുന്നത്. ഇന്നലെ മുതല്‍ തന്നെ കനത്ത മഴയും, കൊടുങ്കാറ്റും ബ്രിട്ടനില്‍ ആഞ്ഞടിച്ചിരുന്നു.
വരണ്ടുണങ്ങിയ ഉഷ്ണതരംഗത്തിന് ശേഷം ആശ്വാസമായി മഴ പെയ്തപ്പോഴാണ് അത് അതിലും ബുദ്ധിമുട്ടായി മാറിയത്. കൂടുതല്‍ മഴയും, വെള്ളപ്പൊക്കവും പ്രതീക്ഷിക്കാനാണ് കാലാവസ്ഥാ നിരീക്ഷകരുടെ നിര്‍ദ്ദേശം. ഇതോടെ ട്രാഫിക് താറുമാറാകുകയും, പവര്‍കട്ടുകള്‍ നേരിടാനുമാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്.
മഴ കനക്കുമ്പോള്‍ വീടുകള്‍ക്ക് കേടുപാട് സംഭവിക്കുന്ന അവസ്ഥ രൂപപ്പെട്ടാല്‍ സുപ്രധാന രേഖകളും, വസ്തുക്കളും ഉള്‍പ്പെടുന്ന എമര്‍ജന്‍സി ബാഗുകള്‍ തയ്യാറായിരിക്കണമെന്ന് ലോക്കല്‍ അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ആഴ്ചകള്‍ മഴ പെയ്‌തെങ്കില്‍ മാത്രമാണ് വരള്‍ച്ചയില്‍ നിന്നും രാജ്യം കരകയറാന്‍ ആവശ്യമായ വെള്ളം ലഭിക്കൂവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു.
ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് വരള്‍ച്ചയേറിയ ജൂലൈ മാസമാണ് ഇക്കുറി ബ്രിട്ടന്‍ നേരിട്ടത്. 1976ന് ശേഷം ആദ്യമായി ഏറ്റവും വരണ്ടുണങ്ങിയ വര്‍ഷത്തിന്റെ ആദ്യ പകുതിയും ഇക്കുറിയായിരുന്നു. എന്നാല്‍ മഴ പെയ്തത് കൊണ്ട് മാത്രം വരള്‍ച്ച അവസാനിച്ചെന്ന് ചിന്ത വേണ്ടെന്ന് റിവേഴ്‌സ് ട്രസ്റ്റ് എന്‍ജിഒ ക്രിസ്റ്റൈന്‍ കോള്‍വിന്‍ പറഞ്ഞു. ഏറ്റവും വരണ്ടുണങ്ങിയ സമ്മര്‍ നേരിട്ടതിനാല്‍ വന്‍തോതില്‍ മഴ പെയ്‌തെങ്കില്‍ മാത്രമാണ് ജലശ്രോതസ്സുകള്‍ ശക്തിപ്പെടുകയെന്നും കോള്‍വിന്‍ വ്യക്തമാക്കി.
സൗത്ത് ഇംഗ്ലണ്ടില്‍ യെല്ലോ തണ്ടര്‍സ്‌റ്റോം മുന്നറിയിപ്പാണ് നിലനില്‍ക്കുന്നത്. കോണ്‍വാളില്‍ ഇന്നലെ വാഹനയാത്രക്കാര്‍ വെള്ളം നിറഞ്ഞ റോഡിലൂടെയാണ് സഞ്ചരിച്ചത്. നോര്‍ത്ത് വെസ്റ്റില്‍ രണ്ട് ഇഞ്ച് വരെ മഴയ്ക്കാണ് സാധ്യത നിലനില്‍ക്കുന്നത്.