ബ്രിട്ടന്റെ കുതിച്ചുയരുന്ന പണപ്പെരുപ്പം 40 വര്‍ഷത്തിനിടെ ഉയര്‍ന്ന നിരക്കില്‍. ജീവിതത്തിന്റെ സകല മേഖലയിലും വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനത്തിന് കാര്യങ്ങള്‍ കൂടുതല്‍ ദുസ്സഹമാകുമെന്നാണ് ഈ നിരക്ക് പ്രഖ്യാപിക്കുന്നത്.
കണ്‍സ്യൂമര്‍ പ്രൈസസ് ഇന്‍ഡെക്‌സ്-സിപിഐ ജൂലൈ വരെയുള്ള 12 മാസത്തിനിടെ 10.1 ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നത്. 1982 ഫെബ്രുവരിക്ക് ശേഷം ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കി.
ഭക്ഷണച്ചെലവ് വര്‍ദ്ധിച്ചതാണ് പണപ്പെരുപ്പത്തെ മുന്നോട്ട് നയിക്കുന്നതെന്ന് ഒഎന്‍എസ് പറയുന്നു. ഈ ഉത്പന്നങ്ങളുടെ വാര്‍ഷിക പണപ്പെരുപ്പം 12.7 ശതമാനത്തിലാണ്. ജൂണില്‍ 9.8 ശതമാനമായിരുന്നു ഈ നിരക്ക്. അടിസ്ഥാന ഭക്ഷ്യവസ്തുക്കളായ ബ്രഡ്, പാല്‍, ചീസ്, മുട്ട എന്നിവയ്ക്ക് വരെ വില ഉയരുന്നതാണ് വിലക്കയറ്റത്തെ നയിക്കുന്നത്.
അതേസമയം ജൂലൈയിലെ പണപ്പെരുപ്പ നിരക്ക് വിദഗ്ധരെ ഞെട്ടിപ്പിക്കുന്നതാണ്. പലരും പ്രവചിച്ച കണക്കുകളെ മറികടന്നാണ് കുതിച്ചുചാട്ടം. ജനങ്ങളുടെ പോക്കറ്റുകളെ കൂടുതല്‍ കൊള്ളയടിക്കുന്ന അവസ്ഥയാണ് ഇത് സമ്മാനിക്കുന്നത്.
ഇതിനിടെ ജോലിക്കാര്‍ റിയല്‍-ടേം ശമ്പളത്തില്‍ റെക്കോര്‍ഡ് ഇടിവ് നേരിട്ടതായി മറ്റൊരു കണക്കും വ്യക്തമാക്കി. കുതിച്ചുയരുന്ന വിലവര്‍ദ്ധനവാണ് ഇതിലേക്ക് നയിക്കുന്നത്. ലക്ഷക്കണക്കിന് പബ്ലിക് സെക്ടര്‍ ജീവനക്കാര്‍ ഓട്ടം സീസണില്‍ ശമ്പളത്തിന്റെ പേരില്‍ സമരത്തിന് ഇറങ്ങാനുള്ള ഒരുക്കത്തിലുമാണ്.
'ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പം ഉയര്‍ത്തുന്ന പ്രധാന ഘടകം. ഡയറി, മാംസം, പച്ചക്കറികള്‍ എന്നിവയ്‌ക്കെല്ലാം വില ഉയരുകയാണ്. പെറ്റ് ഫുഡ്, ടോയ്‌ലറ്റ് റോള്‍, ടൂത്ത്ബ്രഷ്, ഡിയോട്രന്റ് എന്നിവയ്ക്കും ജൂലൈയില്‍ വില ഉയര്‍ന്നു', ഒഎന്‍എസ് ചീഫ് ഇക്കണോമിസ്റ്റ് ഗ്രാന്റ് ഫിറ്റ്‌സ്‌നര്‍ പറഞ്ഞു.