CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 55 Minutes 33 Seconds Ago
Breaking Now

അച്ഛന്‍ മരിച്ചതോടെ ഏകാന്ത ജീവിതം: അമ്മയെ പുതുജീവിതത്തിലേക്ക് കൈപിടിച്ചേല്‍പ്പിച്ച് മകള്‍

ജോലിത്തിരക്കുകള്‍ കാരണം തങ്ങള്‍ക്ക് അമ്മയോടൊപ്പം വന്നു ജീവിക്കാന്‍ കഴിയാത്ത അവസ്ഥ.

അച്ഛന്‍ മരിച്ചതോടെ വീട്ടില്‍ ഏകാന്ത ജീവിതം നയിച്ച അമ്മയെ വിവാഹം കഴിപ്പിച്ചയച്ച് മകള്‍. തൃശൂര്‍ സ്വദേശിയായ അന്‍പത്തിയൊന്‍പതുകാരിയായ രതി മേനോനാണ് മക്കള്‍ പുതുജീവിതമേകിയത്. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ ഇന്നലെയായിരുന്നു വിവാഹം. അന്‍പത്തിയൊന്‍പതുകാരിയായ രതി മേനോനും അറുപത്തിമൂന്നുകാരനായ യു ദിവാകറുമാണ് ജീവിതത്തില്‍ ഒന്നായത്.

ഞാനും സഹോദരിയും വിവാഹം കഴിച്ച് ഭര്‍ത്താവിനോടൊപ്പമാണ്. വീട്ടില്‍ ഒറ്റപ്പെട്ട് കഴിയുന്ന അമ്മയുടെ സങ്കടം സഹിക്കാന്‍ വയ്യാതെയായി. അമ്മയ്‌ക്കൊരു കൂട്ട് വേണമെന്ന് മനസ് പറഞ്ഞു. അങ്ങനെയാണ്, അമ്മയുടെ പുനര്‍വിവാഹത്തിന് മുന്‍കയ്യെടുത്തതെന്ന് തൃശൂര്‍ കോലഴി സ്വദേശിയായ പ്രസീത പറയുന്നു.

ഏകാന്ത ജീവിതം ഉപേക്ഷിച്ച് ബ്ലെസ് ഹോമിലേക്ക് പോകാന്‍ തയാറെടുക്കുന്നതിനിടെയാണ് അമ്മയ്ക്ക് ജീവിതത്തിലേക്ക് കൂട്ടു കണ്ടെത്തിയത്. അച്ഛന്‍ മരിച്ച ശേഷം ഒരുവര്‍ഷക്കാലം അമ്മയുടെ ജീവിതം കൂടുതല്‍ ദിവസങ്ങളും തനിച്ചായിരുന്നു. രണ്ടു പെണ്‍മക്കളാണ്. ജോലിത്തിരക്കുകള്‍ കാരണം തങ്ങള്‍ക്ക് അമ്മയോടൊപ്പം വന്നു ജീവിക്കാന്‍ കഴിയാത്ത അവസ്ഥ.

പ്രസീതയുടെ മനസില്‍ ഈ ആശയം വന്ന ഉടനെ ഏറ്റവും ആദ്യം പിന്തുണ നല്‍കിയത് ഭര്‍ത്താവ് വിനുവായിരുന്നു. പിന്നെ, ബന്ധുക്കളും വിവാഹത്തിനു സമ്മതം മൂളി.

കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ സാങ്കേതിക ഉപദേഷ്ടാവായിരുന്നു തൃശൂര്‍ പട്ടിക്കാട് സ്വദേശിയായ യു.ദിവാകര്‍. രതി മേനോന്‍ വീട്ടമ്മയും. ഇരുവര്‍ക്കും രണ്ടു പെണ്‍കുട്ടികള്‍. ദിവാകറിന്റെ ഭാര്യ മരിച്ചിട്ട് രണ്ടു വര്‍ഷമായി. തനിച്ചായിരുന്നു താമസം. മക്കള്‍ കൊച്ചിയിലും വിദേശത്തുമായി താമസിക്കുന്നു.

ദിവാകറിന്റെ മക്കള്‍ക്ക് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. പക്ഷേ, അവരുടെ ഭര്‍ത്താക്കന്‍മാരുടെ വീട്ടുകാര്‍ ചടങ്ങില്‍ പങ്കെടുത്തു. സമാനമായ ജീവിത സാഹചര്യത്തില്‍ ഒറ്റപ്പെട്ടു കഴിയുന്ന ഒട്ടേറെ പേര്‍ ഇങ്ങനെ സമൂഹത്തിലുണ്ട്. അവര്‍ക്കു പ്രചോദനമാണ് പ്രസീതയെപ്പോലുള്ള മക്കളുടെ ഇടപെടല്‍.

 




കൂടുതല്‍വാര്‍ത്തകള്‍.