
















ബ്രിട്ടനിലെ പൊതുജനങ്ങള്‍ വീട് വാങ്ങുമ്പോള്‍ നികുതി ഊറ്റാന്‍ വെമ്പല്‍ കൊള്ളുന്ന ലേബര്‍ ഗവണ്‍മെന്റില്‍ ഉപപ്രധാനമന്ത്രിയും, ഹൗസിംഗ് സെക്രട്ടറിയുമാണ് ആഞ്ചെല റെയ്‌നര്‍. ഇടതുനയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന റെയ്‌നര്‍ക്ക്, പക്ഷെ ബിസിനസ്സ് സ്വഭാവമാണുള്ളതെന്ന് അവരുടെ വീടുവാങ്ങല്‍ പ്രക്രിയകള്‍ വ്യക്തമാക്കുന്നു. മുന്‍പ് വന്‍ലാഭത്തില്‍ കൗണ്‍സില്‍ ഭവനം വിറ്റഴിച്ചെന്ന വിവാദത്തില്‍ പെട്ട റെയ്‌നര്‍ ഇപ്പോള്‍ വന്‍തുക ചെലവഴിച്ച് വീടുകള്‍ വാങ്ങിയിട്ടും, നികുതി അടച്ചിട്ടില്ലെന്ന വിവാദത്തിലാണ് ചെന്നുചാടിയിരിക്കുന്നത്.
തന്റെ പ്രധാന വീടിന്റെ ലയബിലിറ്റി പരിമിതപ്പെടുത്തി, 650,000 പൗണ്ടിന്റെ മണ്ഡലത്തിലെ ഭവനത്തിന്റെ ഉടമസ്ഥാവകാശം ഒരു ട്രസ്റ്റുമായി പങ്കിടുകയും ചെയ്താണ് ആഞ്ചെല റെയ്‌നര്‍ അധിക ലാഭം കണ്ടെത്തിയത്. ഇതിനായി ബ്ലൂചിപ്പ് നിയമസ്ഥാപനമായ ഷൂസ്മിത്ത്‌സിന്റെ സേവനവും പ്രയോജനപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.
തന്റെ മൂന്ന് മക്കളെ ഉള്‍പ്പെടുത്തിയ ട്രസ്റ്റിന്റെ പേരിലാണ് റെയ്‌നര്‍ നിയമപരമായ അവകാശം വീതിച്ച് നല്‍കിയത്. ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് ആനുകൂല്യങ്ങള്‍ നേടാന്‍ റെയ്‌നറുടെ കുടുംബം ഷൂസ്മിത്ത്‌സ് സേവനം ഉപയോഗപ്പെടുത്തിയതിന്റെ വിശദവിവരങ്ങള്‍ പങ്കുവെയ്ക്കണമെന്ന് ടോറികള്‍ ആവശ്യപ്പെട്ടു. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് തന്റെ അടുത്ത ബജറ്റില്‍ ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നുവെന്നാണ് അഭ്യൂഹങ്ങള്‍.
ഇതിനിടെ തന്റെ മണ്ഡലമായ ആഷ്ടണ്‍-അണ്ടര്‍-ലൈനിലെ വീടിന് പകരം ഹോവില്‍ പുതുതായി 800,000 പൗണ്ടിന് വാങ്ങിയ വീടാണ് പ്രധാന ഭവനമെന്ന് അവകാശപ്പെട്ട് 40,000 പൗണ്ട് സ്റ്റാമ്പ് ഡ്യൂട്ടി ലാഭവും റെയ്‌നര്‍ കരസ്ഥമാക്കിയിരുന്നു. ഇതിലും അന്വേഷണം വേണമെന്ന് കണ്‍സര്‍വേറ്റീവുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.