
















അഭയാര്‍ത്ഥി അപേക്ഷകരുടെ പേരില്‍ പൊതുജനങ്ങളും, ഗവണ്‍മെന്റും തമ്മിലുള്ള പോരാട്ടം കടുക്കുന്നു. വിവാദമായ അഭയാര്‍ത്ഥി ഹോട്ടലില്‍ താമസക്കാരെ തുടര്‍ന്നും പാര്‍പ്പിക്കാന്‍ ഉത്തരവ് നേടിയെടുത്തതിന് പിന്നാലെ ഇവരുടെ അവകാശങ്ങള്‍ പ്രദേശത്തെ ജനങ്ങളുടെ അവകാശങ്ങളെ കവച്ചുവെയ്ക്കുന്നുവെന്ന നിലപാടാണ് ഉന്നത ലേബര്‍ മന്ത്രി പങ്കുവെയ്ക്കുന്നത്.
എസെക്‌സിലെ എപ്പിംഗിലുള്ള പ്രദേശവാസികളുടെ അവകാശങ്ങളെ മറികടന്ന് അഭയാര്‍ത്ഥി അപേക്ഷകരുടെ അവകാശങ്ങള്‍ക്കായി ഹോം ഓഫീസ് പോരാടാന്‍ ഇറങ്ങിയത് ശരിയാണെന്നാണ് എഡ്യുക്കേഷന്‍ സെക്രട്ടറി ബ്രിഡ്‌ജെറ്റ് ഫിലിപ്‌സണ്‍ ആവര്‍ത്തിച്ചത്. രണ്ട് പെണ്‍കുട്ടികളെ ബെല്‍ ഹോട്ടലില്‍ താമസിച്ചയാള്‍ ലൈംഗികമായി അക്രമിച്ചതിന് ശേഷമാണ് ജനരോഷം ശക്തമായത്. എന്നാല്‍ ഇതിന്റെ പേരില്‍ ഹോട്ടലില്‍ നിന്നും താമസക്കാരെ ഒഴിപ്പിച്ചാല്‍ കൂടുതല്‍ തടസ്സങ്ങള്‍ ഉടലെടുക്കുകയും, ആളുകള്‍ തെരുവിലാകുകയും ചെയ്യുമെന്നാണ് മന്ത്രിയുടെ നിലപാട്. 
എന്നാല്‍ ഈ രീതിയിലുള്ള നിലപാട് സ്വീകരിച്ചാല്‍ ലേബറിന് കൂടുതല്‍ നഷ്ടങ്ങള്‍ തെരഞ്ഞെടുപ്പില്‍ നേരിടുമെന്ന് നിഗല്‍ ഫരാഗ് മുന്നറിയിപ്പ് നല്‍കി. റിഫോം യുകെ പാര്‍ട്ടിയുടെ പിന്തുണ വര്‍ദ്ധിക്കുന്നതിലേക്ക് ഇത് നയിക്കുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ആരുടെ ഭാഗത്താണ് നിങ്ങളെന്നതാണ് ചോദ്യം. ഗവണ്‍മെന്റ് അനധികൃത കുടിയേറ്റക്കാര്‍ക്കൊപ്പമെന്ന് തെളിയിച്ച് കഴിഞ്ഞു. റിഫോം എപ്പിംഗിലെ അമ്മമാര്‍ക്കൊപ്പമാണ്. ഇത് ഞങ്ങളിലേക്ക് കൂടുതല്‍ വോട്ടര്‍മാരെ അടുപ്പിക്കും, അദ്ദേഹം പറയുന്നു.
അതേസമയം എസെക്‌സ് ഹോട്ടലില്‍ ഗവണ്‍മെന്റിന് അനുകൂലമായ വിധി സമ്മാനിച്ച ജഡ്ജിനെതിരെ ജുഡീഷ്യറിക്ക് പരാതി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോര്‍ട്ട് ഓഫ് അപ്പീല്‍ വിധിയെഴുതിയ ലോര്‍ഡ് ജസ്റ്റിസ് ബീന്‍ വര്‍ഷങ്ങളായി ഇടത് സംഘടനകളുമായി അടുപ്പം പുലര്‍ത്തുന്ന വ്യക്തിയാണെന്നാണ് ആരോപണം. വ്യക്തിപരമായ താല്‍പര്യം നിലനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഒരു മുന്‍നിര ബാരിസ്റ്റര്‍ സീനിയര്‍ ജഡ്ജിനെ കുറിച്ച് ജുഡീഷ്യല്‍ കണ്ടക്ട് ഇന്‍വെസ്റ്റിഗേഷന്‍സ് ഓഫീസിന് റിപ്പോര്‍ട്ട് ചെയ്തത്.