നടി ആക്രമിക്കപ്പെട്ട സംഭവം നടന്ന് ഒരു വര്‍ഷം പിന്നിട്ടു. കോളിളക്കം സൃഷ്ടിച്ച കേസില്‍ ഇപ്പോഴും നടിയ്ക്ക് നീതി കിട്ടിയെന്ന് പറയാനാകില്ല.
നടന്‍ ദിലീപ് അടക്കം 12 പേര്‍ പ്രതികളായ കേസിന്റെ വിചാരണ നടക്കുകയാണ്. ഒരു വര്‍ഷം മുമ്പ് ഫെബ്രുവരി 17 രാത്രിയിലാണ് കൊച്ചിയിലൂടെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ടത്. നടിയെ ആക്രമിച്ചതിന് കൂട്ടുനിന്ന ഡ്രൈവര്‍ മാര്‍ട്ടിന്‍ ആദ്യം പിടിയിലായി. സംഭവം ആസൂത്രിതമാണെന്നും സിനിമാപ്രവര്‍ത്തകരുടെ ഡ്രൈവറായിരുന്ന പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ് ഇതിനു പിന്നിലെ മുഖ്യപ്രതിയെന്നും പിന്നീട് വ്യക്തമായി. പോലീസ് ഊര്‍ജിതമായി അന്വേഷിച്ചെങ്കിലും പള്‍സര്‍ സുനിയെ കിട്ടിയില്ല. എറണാകുളം സിജെഎം കോടതിയില്‍ കീഴടങ്ങാനെത്തിയ പള്‍സര്‍ സുനിയെയും കൂട്ടാളി വിജേഷിനെയും കോടതിയില്‍ നിന്ന് പോലീസ് വലിച്ചിറക്കി അറസ്റ്റ് ചെയ്തതും വലിയ വാര്‍ത്തയായി.
തെളിവെടുപ്പിന് ശേഷം പോലീസ് ആദ്യ കുറ്റപത്രം നല്‍കി. നടിയെ ആക്രമിച്ച് ബ്ലാക്‌മെയ്ല്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി കൂട്ടമാനഭംഗപ്പെടുത്തിയെന്നായിരുന്നു കുറ്റപത്രം.
പിന്നെയാണ് പള്‍സര്‍ സുനിയില്‍ ജയിലില്‍ നിന്നെഴുതിയ കത്തും ദിലീപിന്റെ ക്വട്ടേഷനാണെന്ന ആരോപണവുമുയര്‍ന്നത്. ഇതിനെതിരെ ദിലീപ് പരാതിയും നല്‍കി. പോലീസിന് സംശയം ഉയര്‍ന്നതോടെ ജൂണ്‍ 28 ന് ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ജൂലൈ 10ന് കേരളത്തെ ഞെട്ടിച്ച് ദിലീപ് അറസ്റ്റിലായി. പിന്നെ 85 ദിവസത്തെ ജയില്‍ വാസം. ജാമ്യത്തിലിറങ്ങിയ ദിലീപ് സിനിമയില്‍ സജീവമാണ്. ഏതായാലും കേസിലെ നിര്‍ണ്ണായകമായ തെളിവ് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലായിരുന്നു. ഈ മൊബൈല്‍ ഇതുവരെ കണ്ടെത്താനാകാത്തത് വലിയ തിരിച്ചടിയായിരിക്കുകയാണ്. എങ്കിലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്ന നടിയുടെ ഉറച്ച തീരുമാനത്തിന് മുന്നില്‍ എല്ലാവരും പിന്തുണയുമായി നില്‍ക്കുന്നതോടെ സത്യം വിജയിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.