ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍. കേസ് പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന പിതാവ് അശോകന്റെ ആവശ്യം സുപ്രീംകോടതി തള്ളി. മാതാപിതാക്കള്‍ക്കും എന്‍ഐഎയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഹാദിയ നല്‍കിയ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും കേസ് നീട്ടണമെന്നുമായിരുന്നു അശോകന്റെ ആവശ്യം. എന്നാല്‍ ആവശ്യം തള്ളി കേസ് ഇന്നുതന്നെ പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഞാന്‍ മുസ്ലിമാണ്. തനിക്ക് സ്വതന്ത്രയായി ജീവിക്കുന്നതിനുള്ള പൂര്‍ണസ്വാതന്ത്രം വേണം. അതു കോടതി പുനഃസ്ഥാപിക്കണമെന്ന് ഹാദിയ സുപ്രീം കോടതിയെ സത്യവാങ്മൂലത്തില്‍ പറയുന്നു. വീട്ടുതടങ്കലില്‍ കഴിഞ്ഞ വേളയില്‍ അനുഭവിച്ച യാതനങ്ങള്‍ക്ക് നഷ്ടപരിഹാരം വേണം. തനിക്ക് ഉണ്ടായത് പരിഹരിക്കാന്‍ സാധിക്കാത്ത നഷ്ടമാണ്. പലതരത്തില്‍ തനിക്കെതിരെ പ്രചരണങ്ങളുണ്ടായി. ഇവ അടിസ്ഥാനരഹിതവും വിദ്വേഷം നിറഞ്ഞതുമായിരുന്നു. തന്റെ മാനസികനില തകര്‍ന്നുവെന്നും ഐഎസുമായി ബന്ധമുണ്ടെന്നും ആരോപണങ്ങളുണ്ടായി. ഇതിന്റെ പേരില്‍ മാധ്യമവിചാരണ നടന്നു. തന്റെ ഭാവിയെ ഇത് പ്രതികൂലമായി ബാധിക്കും. എന്‍ഐഎയിലെ ചില ഉദ്യോഗസ്ഥര്‍ എന്നോട് പെരുമാറിയത് ക്രിമിനലും തീവ്രവാദിയും എന്ന നിലയിലാണ്. തെറ്റ് ചെയ്യാതെയാണ് ഇത്തരം പീഡനങ്ങള്‍ നേരിട്ടത്. പീഡനങ്ങള്‍ക്ക് കാരണമായി മാറിയത് മൗലികഅവകാശം വിനയോഗിച്ചതാണ്. തനിക്ക് ഇതിനു നഷ്ടപരിഹാരം വേണം. നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോടും ഉത്തരവാദിത്തപ്പെട്ടവരോടും നിര്‍ദേശിക്കണമെന്നുമാണ് ഹാദിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.