ഇന്ത്യ സൃഷ്ടിച്ച എക്കാലത്തെയും മികച്ച പേസ് താരങ്ങളില്‍ ഒരാളാണ് എസ് ശ്രീശാന്ത്. ഐപിഎല്‍ വാതുവെപ്പില്‍ അനാവശ്യമായി പഴിചാരപ്പെടുകയും കോടതി കുറ്റവിമുക്തനാക്കുകയും ചെയ്‌തെങ്കിലും ശ്രീശാന്തിനോട് പ്രതികാരം തീര്‍ക്കുകയാണ് ബിസിസിഐ. തനിക്ക് നല്‍കുന്ന ശിക്ഷ ഏറെ കടുപ്പമേറിയതാണെന്ന് ശ്രീ സുപ്രീംകോടതിയെ ഓര്‍മ്മിപ്പിച്ചു. വയസ്സ് 36 ആയെന്നതിനാല്‍ ഒരു തിരിച്ചുവരവിന് അധികം വൈകരുതെന്നും മുന്‍ ഇന്ത്യന്‍ താരം ആവശ്യപ്പെടുന്നു.
മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദാണ് ക്രിക്കറ്റ് താരത്തിനായി ഹാജരായത്. വിചാരണ കോടതി കുറ്റവിമുക്തനാക്കിയ ശ്രീശാന്തിനെതിരെ പ്രഖ്യാപിച്ച ആജീവനാന്ത വിലക്ക് നീക്കി ക്രിക്കറ്റ് തുടരാന്‍ അനുവദിക്കണമെന്നാണ് ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അജയ് റസ്‌തോഗി എന്നിവരടങ്ങിയ ബെഞ്ചിന് മുന്‍പാകെ ഉന്നയിച്ച ആവശ്യം. ഐപിഎല്‍ വാതുവെപ്പില്‍ പേര് ഉയര്‍ന്ന മറ്റ് താരങ്ങള്‍ക്ക് 3-5 വര്‍ഷം വരെ വിലക്ക് നല്‍കിയപ്പോള്‍ ശ്രീശാന്തിന് മാത്രം ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ഇതുമൂലം പ്രാദേശിക ക്രിക്കറ്റ് ക്ലബിന് വേണ്ടി പോലും കളിക്കാന്‍ ശ്രീശാന്തിന് സാധിക്കുന്നില്ല. ഇംഗ്ലണ്ടില്‍ നിന്ന് വരെ ഓഫര്‍ എത്തിയിട്ടുണ്ട്. കളിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ അവസരങ്ങള്‍ ഇല്ലാതാകും, കേസില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ഖുര്‍ഷിദ് വ്യക്തമാക്കി. വാതുവെപ്പില്‍ കുടുങ്ങിയ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന് പോലും ഈ അനുഭവം ഉണ്ടായിട്ടില്ലെന്ന് ഖുര്‍ഷിദ് തൂണ്ടിക്കാണിച്ചു.
ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലേക്ക് മത്സരിക്കാന്‍ പോലും ബിസിസിഐ അസറുദ്ദീനെ അനുവദിച്ചിരുന്നു. ഐപിഎല്‍ വാതുവെപ്പിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയ പല പ്രമുഖ ഇന്ത്യന്‍ താരങ്ങളുടെ പേരും പുറത്തുവിടുക പോലും ചെയ്തിട്ടില്ലെന്നിരിക്കവെയാണ് ശ്രീശാന്തിനോട് മാത്രം ഈ അനീതി.