ശൈത്യകാലത്തെ സമ്മര്‍ദങ്ങളില്‍ നിന്നും മുക്തമാകാന്‍ കഴിയാതെ എന്‍എച്ച്എസ്. വസന്തകാലം ആരംഭിച്ചിട്ടും ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് സേവനങ്ങള്‍ക്ക് ആശ്വാസം വന്നിട്ടില്ലെന്നാണ് കണക്ക്. മാര്‍ച്ചില്‍ എ&ഇയില്‍ നാല് മണിക്കൂര്‍ കാത്തിരിപ്പ് പരിധിയേക്കാള്‍ കൂടുതല്‍ കാത്തിരുന്നത് ഏഴില്‍ ഒരു രോഗി വീതമാണ്. ശൈത്യകാലത്തെ അവസ്ഥയില്‍ നിന്നും ചെറിയ മെച്ചപ്പെടല്‍ മാത്രമാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്.
ക്യാന്‍സര്‍ ചികിത്സയില്‍ സമ്മര്‍ദം ഉയരുന്നത് ആശങ്ക ഉയര്‍ത്തുന്നതിന് ഇടെയാണ് എന്‍എച്ച്എസ് സേവനങ്ങള്‍ താളം വീണ്ടെടുക്കാന്‍ പാടുപെടുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്‍എച്ച്എസിലെ കാത്തിരിപ്പ് സമയം രേഖപ്പെടുത്താന്‍ ആരംഭിച്ചത് മുതലുള്ള റെക്കോര്‍ഡ് കുറവാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. യുകെയുടെ മറ്റ് ഭാഗങ്ങളിലും രോഗികളുടെ കാത്തിരിപ്പ് വര്‍ദ്ധിക്കുകയാണ്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ചികിത്സ ആരംഭിക്കാന്‍ പത്തില്‍ നാല് രോഗികള്‍ രണ്ട് മാസത്തിലേറെ കാത്തിരുന്നെന്ന് വ്യക്തമാകുമ്പോഴാണ് പ്രശ്‌നത്തിന്റെ ആഴം വ്യക്തമാകുന്നത്.
വെയില്‍സിലും, സ്‌കോട്ട്‌ലണ്ടിലും പ്രകടനം താരതമ്യേന മെച്ചമായിരുന്നു. എന്നിരുന്നാലും ഇവിടങ്ങളില്‍ ക്യാന്‍സര്‍ രോഗികളുടെ ടാര്‍ജറ്റ് എത്തിപ്പിടിക്കാന്‍ പരാജയപ്പെടുന്നു. ബ്രക്‌സിറ്റ് നിര്‍മ്മിച്ച ആശങ്കയും, പുകമറയ്ക്കും ഇടെ എന്‍എച്ച്എസിന്റെ വെല്ലുവിളികള്‍ തുടരുകയാണെന്ന് അക്യൂട്ട് മെഡിസിന്‍ സൊസൈറ്റി ഡോ. നിക്ക് സ്‌ക്രിവന്‍ വ്യക്തമാക്കി. ശൈത്യകാലം അവസാനിച്ചിട്ടും സ്ഥിതി മോശമാകുകയാണ് ചെയ്തതെന്നത് മുന്നറിയിപ്പാണെന്നും അദ്ദേഹം പറയുന്നു.
ബാങ്ക് ഹോളിഡേ കൂടി എത്തുന്നതോടെ സപ്പോര്‍ട്ട് സര്‍വ്വീസുകള്‍ സമ്മര്‍ദത്തിലാകും. ഇംഗ്ലണ്ടില്‍ നാല് മണിക്കൂര്‍ എ&ഇ ടാര്‍ജറ്റ് ഒഴിവാക്കാന്‍ എന്‍എച്ച്എസ് തയ്യാറെടുക്കുന്നതിന് ഇടെയാണ് മുന്നറിയിപ്പ്.