ജപ്തി ഭയന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ മകള്‍ മരിച്ച ശേഷവും പണം ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ വിളിച്ചെന്ന് ഗൃഹനാഥന്‍ ചന്ദ്രന്‍. വൈകീട്ട് അഞ്ചു വരെ അഭിഭാഷകന്‍ വിളിച്ച് പണം എപ്പോള്‍ തരുമെന്ന് ചോദിച്ചു. ഫോണ്‍ പരിശോധിച്ചാല്‍ ഇക്കാര്യമറിയാമെന്നും ചന്ദ്രന്‍ പറഞ്ഞു.
സംഭവത്തില്‍ ബാങ്ക് അധികൃതരെ പ്രതിയാക്കണോയെന്ന് പോലീസ് ഇന്ന് തീരുമാനിക്കും. ബാങ്കിന്റെ ഭാഗത്തു നിന്ന് സമ്മര്‍ദ്ദമുണ്ടായതായി തെളിവു കിട്ടിയാല്‍ കേസെടുക്കാനാണ് പോലീസ് തീരുമാനം. രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ വിട്ടു നല്‍കും.
കാനറ ബാങ്കില്‍ നിന്നുള്ള മാനസിക പീഡനത്തില്‍ മനം നൊന്താണ് ലേഖയും വൈഷ്ണവിയും തീ കൊളുത്തി മരിച്ചത്. ജപ്തി സമ്മര്‍ദ്ദവുമായി തുടര്‍ച്ചയായി ഫോണ്‍ വന്നോയെന്ന് പോലീസ് പരിശോധിക്കും. ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്റെയും അമ്മ കൃഷ്ണമ്മയുടേയും മൊഴിയെടുക്കും. ബാങ്ക് വായ്പാ രേഖയും പോലീസ് പരിശോധിക്കും. അഭിഭാഷക കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമുള്ള നടപടിയെന്നാണ് ബാങ്കിന്റെ വിശദീകരണം. നിയമവിദഗ്ധരായി ആലോചിച്ച ശേഷം തീരുമാനിക്കും.