കേന്ദ്ര സര്‍ക്കാരുമായി കൊമ്പുകോര്‍ക്കാന്‍ കിട്ടുന്ന അവസരങ്ങളൊന്നും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒഴിവാക്കാറില്ല. ആയുഷ്മാന്‍ പദ്ധതിയെ കുറ്റപ്പെടുത്തി ചേരാതെ ഒഴിഞ്ഞുനിന്ന സംസ്ഥാന സര്‍ക്കാരിന് പിന്നീട് ആ നിലപാട് തിരുത്തേണ്ടി വന്നിരുന്നു. 2018ല്‍ മഹാപ്രളയം വന്നപ്പോഴും കേന്ദ്രവും, സംസ്ഥാനവും വാക്‌പോരിന് യാതൊരു കുറവും വരുത്തിയില്ല. ഈ വര്‍ഷം സമാനമായ അവസ്ഥയെ നേരിടുമ്പോള്‍ വീണുകിട്ടിയ ആയുധം എടുത്ത് പ്രയോഗിച്ച എല്‍ഡിഎഫ് മന്ത്രിമാരാണ് ഇപ്പോള്‍ കുഴപ്പത്തില്‍ ചാടിയത്.
ചൊവ്വാഴ്ചയാണ് കേന്ദ്രം പ്രകൃതിക്ഷോഭങ്ങളില്‍ പെട്ട സംസ്ഥാനങ്ങള്‍ക്ക് 4432 കോടിയുടെ ആശ്വാസം അനുവദിച്ചത്. എന്നാല്‍ അതിതീവ്ര മഴയും, ഉരുള്‍പൊട്ടലും, മണ്ണിടിച്ചിലും മൂലം പാടെ തകര്‍ന്ന കേരളത്തിന്റെ പേര് അര്‍ഹരായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചില്ല. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തോട് ബിജെപി ഭരിക്കുന്ന കേന്ദ്രം മനഃപ്പൂര്‍വ്വം ചെയ്ത നടപടിയെന്നാണ് ഇതിനെ ആദ്യം വിലയിരുത്തിയത്.
ധനമന്ത്രി തോമസ് ഐസക്ക് കൂടുതല്‍ സമയം കളയാതെ ഒരു ട്വീറ്റ് എടുത്ത് പ്രയോഗിക്കുകയും ചെയ്തു. കേരളത്തിന് നല്‍കിയ ഫണ്ട് വെറും പൂജ്യം എന്നായിരുന്നു ട്വീറ്റ്. 'ആഭ്യന്തര മന്ത്രാലയം പ്രളയബാധിത സംസ്ഥാനങ്ങള്‍ക്ക് നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടില്‍ നിന്നും 4432 കോടി അനുവദിച്ചു. ഏറ്റവും കൂടുതല്‍ അനുഭവിച്ച കേരളത്തിന്റെ പങ്ക് പൂജ്യം', ഐസക് ട്വീറ്റ് ചെയ്തു.
തൊട്ടുപിന്നാലെ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാന്‍ ഫേസ്ബുക്ക് വഴി കേന്ദ്രത്തെ ചോദ്യം ചെയ്യാന്‍ രംഗത്തെത്തി. 'കേരളം ഇന്ത്യയില്‍ അല്ലേ' എന്ന ചോദ്യമാണ് അദ്ദേഹം പങ്കുവെച്ചത്. എന്തായാലും കേന്ദ്ര പാക്കേജിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാതെയുള്ള ട്വീറ്റും, പോസ്റ്റുമെല്ലാം അധികം വൈകാതെ അപ്രത്യക്ഷമായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഫാനി കൊടുങ്കാറ്റ് നാശം വിതച്ച ഒഡീഷയ്ക്കും, വരള്‍ച്ച നേരിട്ട സംസ്ഥാനങ്ങള്‍ക്കുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാക്കേജ് പ്രഖ്യാപിച്ചത്. കേരളത്തില്‍ 2018 ആഗസ്റ്റിലെ പ്രളയത്തിന് ശേഷം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പ്രകൃതിക്ഷോഭം നേരിട്ടിരുന്നില്ല.
തെറ്റ് മനസ്സിലാക്കിയതോടെ ധനമന്ത്രി തോമസ് ഐസക്ക് ട്വീറ്റ് പിന്‍വലിച്ചു. രാവിലെ ആയതോടെ ജയരാജനും ഐസക്കിന്റെ പാത പിന്തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചു.