CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 19 Minutes 56 Seconds Ago
Breaking Now

പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് ശ്രീലങ്കന്‍ ടീമിലെ പ്രമുഖ താരങ്ങള്‍ പിന്മാറാന്‍ കാരണം ഇന്ത്യയല്ല ; പാക് മന്ത്രിയ്ക്ക് മറുപടിയുമായി ലങ്കന്‍ കായിക മന്ത്രി

' 2009ല്‍ പാകിസ്ഥാനില്‍ എത്തിയ തങ്ങളുടെ താരങ്ങള്‍ക്ക് നേരെ ഭീകരാക്രമണമുണ്ടായി. ഈ സംഭവമാണ് നിലവിലെ പിന്മാറ്റത്തിന് താരങ്ങളെ പ്രേരിപ്പിച്ചത്'

പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് ശ്രീലങ്കന്‍ ടീമിലെ പ്രമുഖ താരങ്ങള്‍ പിന്മാറാന്‍ കാരണം ഇന്ത്യയാണെന്ന പാക് മന്ത്രി ഫവദ് ഹുസൈന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ലങ്കന്‍ കായികമന്ത്രി ഹാരിന്‍ ഫെര്‍ണാണ്ടോ. 2009ല്‍ പര്യടനത്തിന് എത്തിയ ലങ്കന്‍ ടീമിന് നേര്‍ക്കുണ്ടായ ഭീകരാക്രമണമാണ് പാകിസ്ഥാനെതിരായ പരമ്പരയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ താരങ്ങളെ പ്രേരിപ്പിച്ചതെന്ന് ഹാരിന്‍ ഫെര്‍ണാണ്ടോ ട്വിറ്ററിലൂടെ വ്യക്തമാക്കി.

'പാക് പര്യടനത്തില്‍ പങ്കെടുക്കേണ്ടെന്ന താരങ്ങളുടെ തീരുമാനത്തിന് പിന്നില്‍ ഇന്ത്യയുടെ സ്വാധീനമാണെന്ന ആരോപണം തെറ്റാണ്. 2009ല്‍ പാകിസ്ഥാനില്‍ എത്തിയ തങ്ങളുടെ താരങ്ങള്‍ക്ക് നേരെ ഭീകരാക്രമണമുണ്ടായി. ഈ സംഭവമാണ് നിലവിലെ പിന്മാറ്റത്തിന് താരങ്ങളെ പ്രേരിപ്പിച്ചത്. യാത്രയ്ക്ക് തയ്യാറായിരിക്കുന്ന താരങ്ങളെ ബഹുമാനിക്കുന്നു. ലങ്ക പൂര്‍ണ സജ്ജമാണ്, പാക്കിസ്ഥാനെ അവരുടെ നാട്ടില്‍ തോല്‍പിക്കാനാവും എന്നാണ് പ്രതീക്ഷ'  എന്നും ലങ്കന്‍ കായികമന്ത്രി പറഞ്ഞു.

സുരക്ഷാഭീതി കണക്കിലെടുത്ത് പാക് പരമ്പരയില്‍ നിന്ന് മുതിര്‍ന്ന താരങ്ങളായ ലസിത് മലിംഗ, ദിമുത് കരുണരത്‌നെ എന്നിവര്‍ ഉള്‍പ്പെടെ 10 പേരാണ് പിന്മാറിയത്. തിസാര പെരേര, ഏഞ്ചലോ മാത്യൂസ്, നിരോഷന്‍ ഡിക്ക്‌വല്ല, കുശാല്‍ പെരേര, ധനഞ്ജയ ഡിസില്‍വ, അഖില ധനഞ്ജയ, സുരംഗ ലക്മല്‍, ദിനേഷ് ചണ്ഡിമല്‍ എന്നിവരാണ് ലങ്കന്‍ ബോര്‍ഡിനെ വിസമ്മതം അറിയിച്ചത്.

ഈ മാസം 27നാണ് പരമ്പര തുടങ്ങേണ്ടത്. മൂന്നു വീതം ഏകദിന, ട്വന്റി20 മല്‍സരങ്ങളാണ് പരമ്പരയിലുള്ളത്. മുതിര്‍ന്ന താരങ്ങള്‍ പിന്മാറിയതോടെ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും സമ്മര്‍ദ്ദത്തിലായി.

 




കൂടുതല്‍വാര്‍ത്തകള്‍.