മതസ്വാതന്ത്ര്യം സം'പൂജ്യമായ ചൈനയില്‍ മുസ്ലീങ്ങള്‍ക്ക് എതിരെ നടക്കുന്ന കടുത്ത വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കോണ്‍സന്‍ട്രേഷന്‍ ക്യംപുകളില്‍ ലൈംഗിക പീഡനങ്ങളും, അബോര്‍ഷനും, നിര്‍ബന്ധിത വന്ധ്യകരണവും അരങ്ങേറുന്നതായി ഇവിടെ നിന്നും രക്ഷപ്പെട്ട മുസ്ലീം സ്ത്രീകള്‍ വെളിപ്പെടുത്തി. സിന്‍ജിയാംഗിലെ തടവറയില്‍ നൂറുകണക്കിന് മുസ്ലീം തടവുകാരെ ചങ്ങലക്കിട്ട്, കണ്ണുകെട്ടി നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ആരോപണങ്ങള്‍ ശക്തമായത്.
സിന്‍ജിയാംഗിലെ വിവിധ ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ ഒരു മില്ല്യണ്‍ വരുന്ന പരമ്പരാഗത ഉയിഗുര്‍ മുസ്ലീങ്ങളും, മറ്റ് മുസ്ലീം വിഭാഗക്കാരും ഉണ്ടെന്നാണ് യുഎന്‍ വിദഗ്ധരും, ആക്ടിവിസ്റ്റുകളും വ്യക്തമാക്കുന്നത്. എന്നാല്‍ ഭീകരവാദം പുറംതള്ളാനുള്ള പരിശീലന കേന്ദ്രങ്ങളാണ് ഇവയെന്നും, ഇവിടെ ആളുകള്‍ക്ക് പുതിയ സ്‌കില്ലുകള്‍ രൂപപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്ന് ചൈന അവകാശപ്പെടുന്നു.
എന്നാല്‍ മുസ്ലീം ജനസംഖ്യാ വര്‍ദ്ധനവ് തടയാന്‍ ആവശ്യമായ കാര്യങ്ങളാണ് ജയിലില്‍ നടക്കുന്നതെന്ന് രക്ഷപ്പെട്ട വനിതകള്‍ വെളിപ്പെടുത്തി. സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളക് അരച്ച് പുരട്ടുന്നത് ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ പതിവാണെന്ന് ഇവര്‍ പറയുന്നു. യാതൊരു അനസ്‌തേഷ്യയും നല്‍കാതെ വയറുപിളര്‍ന്ന് ഭ്രൂണത്തെ പുറത്തെടുക്കുന്നതും, മെഡിക്കല്‍ പരീക്ഷണങ്ങള്‍ക്കായും, അവയവങ്ങള്‍ കവരുന്നതും മുസ്ലീങ്ങള്‍ നേരിടുന്ന പതിവ് കാര്യങ്ങളാണെന്നാണ് വെളിപ്പെടുത്തല്‍.
മുസ്ലീം തടവുകാരെ നീക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അടിച്ചമര്‍ത്തലിന് എതിരെ ബീജിംഗിന് മേല്‍ സമ്മര്‍ദം ഏറുകയാണ്. നിയമപരം എന്ന് അവകാശപ്പെട്ടാണ് ചൈന ഈ അടിച്ചമര്‍ത്തല്‍ നടത്തുന്നത്.