ബ്രിട്ടീഷ് റെയില്‍വെയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ സമരത്തിന് ഇന്ന് തുടക്കമാകുമ്പോള്‍ ട്രെയിന്‍ യാത്രക്കാരെ കാത്തിരിക്കുന്നത് ദുരിതം. ഒരു മാസത്തോളം നീളുന്ന സമരത്തിനാണ് റെയില്‍, മാരിടൈം, ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍ തുടക്കമിട്ടത്. 27 ദിവസം നീളുന്ന സമരത്തില്‍ സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വെയിലെ 850 സര്‍വ്വീസുകളെങ്കിലും ദിവസേന റദ്ദാക്കപ്പെടും. രാജ്യത്തെ തിരക്കേറിയ ഓപ്പറേഷന്‍ മേഖലയിലാണ് സമരമെന്നത് ജനങ്ങളുടെ ദുരിതത്തിന്റെ തോത് വ്യക്തമാക്കുന്നു.
ലണ്ടന്‍, സറേ, ഹാംപ്ഷയര്‍, ബെര്‍ക്ഷയര്‍, വില്‍റ്റ്ഷയര്‍, ഡോര്‍സെറ്റ്, സോമര്‍സെറ്റ്, ഡിവോണ്‍ എന്നിവിടങ്ങളില്‍ ദിവസേന 1850 ട്രെയിനുകളാണ് എസ്ഡബ്യുആര്‍ ഓടിക്കുന്നത്. ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ സ്‌റ്റേഷന്‍ ലണ്ടന്‍ വാട്ടര്‍ലൂവിലും അവരാണ് സേവനം നല്‍കുന്നത്. യാത്രക്കാര്‍ ഈ ദുരിതം നേരിടാന്‍ തയ്യാറാകാന്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കഴിഞ്ഞു. സുപ്രധാന സര്‍വ്വീസുകളുടെ തോത് കുറയുന്നതിന് പുറമെ ചിലത് പകരം ബസ് ഓടിക്കും. മറ്റ് ചില റൂട്ടുകളില്‍ സര്‍വ്വീസ് പൂര്‍ണ്ണമായും റദ്ദാക്കും.
ഡ്രൈവര്‍മാര്‍ മാത്രമുള്ള ട്രെയിനുകള്‍ ഇറക്കുന്നതിന്റെ പേരിലാണ് 800 ട്രെയിന്‍ ഗാര്‍ഡുമാര്‍ സമരത്തിന് ഇറങ്ങുന്നത്. ഇവരെ സഹായിക്കാന്‍ പേയ്‌മെന്റ് 1700 പൗണ്ടില്‍ നിന്നും 2000 പൗണ്ടാക്കി വര്‍ദ്ധിപ്പിക്കാമെന്നാണ് ആര്‍എംടി പറയുന്നത്. ജെറമി കോര്‍ബിനുമായി അടുത്ത ബന്ധമുള്ളവരാണ് യൂണിയന്‍ നേതാക്കള്‍. ഡിസംബര്‍ 12ന് ഒഴികെയുള്ള എല്ലാ ദിവസവും ഗാര്‍ഡുമാര്‍ സമരത്തിന് ഇറങ്ങും. ക്രിസ്മസ് ദിനത്തിലും, ബോക്‌സിംഗ് ഡേയിലും ട്രെയിനുകള്‍ ഓടുകയുമില്ല.
എസ്ഡബ്യുആര്‍ ഇറക്കുന്ന പുതിയ 90 അവെന്‍ട്ര യാത്രാ ട്രെയിനുകളാണ് ആശങ്കകള്‍ക്ക് ഇടയാക്കിയത്. ഡ്രൈവര്‍മാര്‍ക്ക് ഡോര്‍ അടയ്ക്കാനും, ഓടിക്കാനുമുള്ള പരമാധികാരം നല്‍കുന്നതാണ് ഈ ട്രെയിനുകളെന്നാണ് ഗാര്‍ഡുമാരുടെ വാദം. ഗാര്‍ഡുമാരെ കസ്റ്റമര്‍മാരെ നേരിടുന്ന റോളിലേക്ക് മാറ്റാമെന്ന് റെയില്‍ വ്യക്തമാക്കിയെങ്കിലും ഇതില്‍ ഇവര്‍ തൃപ്തരല്ല.