ഇന്ത്യന്‍ പാരമ്പര്യം ഉള്ളതിനാല്‍ വെള്ളക്കാരായ കുട്ടികളെ ദത്ത് നല്‍കാന്‍ കഴിയില്ലെന്ന് കാണിച്ച് സിഖ് ദമ്പതികളുടെ അപേക്ഷ തള്ളിയ ലോക്കല്‍ അഡോപ്ഷന്‍ സര്‍വ്വീസിനെതിരെ ചരിത്രവിധി. ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ക്ക് നഷ്ടപരിഹാരമായി 120,000 പൗണ്ട് നല്‍കാനാണ് വിധിച്ചത്. മൂന്ന് വര്‍ഷം മുന്‍പ് അഡോപ്റ്റ് ബെര്‍ക്ഷയര്‍ പിന്തിരിപ്പിച്ചു വിട്ടതോടെയാണ് സന്തീപ്, റീന മാന്തര്‍ ദമ്പതികള്‍ വിന്‍ഡ്‌സര്‍ റോയല്‍ ബറോ & മെയ്‌ഡെന്‍ കൗണ്‍സിലിന് എതിരെ ചരിത്രപ്രാധാന്യമുള്ള കേസിന് പോയത്.
ഇന്ത്യയിലോ, പാകിസ്ഥാനിലോ പോയി കുട്ടികളെ ദത്തെടുക്കാന്‍ ശ്രമിച്ചാല്‍ നടന്നേക്കുമെന്നാണ് അഡോപ്ഷന്‍ സര്‍വ്വീസ് ബ്രിട്ടനില്‍ ജനിച്ചുവളര്‍ന്ന ഈ ഇന്ത്യന്‍ വംശജരോട് പറഞ്ഞത്. കഴിഞ്ഞ മാസം നാല് ദിവസം നീണ്ട ഹിയറിംഗിന് ഒടുവിലാണ് ഓക്‌സ്‌ഫോര്‍ഡ് കൗണ്ടി കോടതി നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. ബെര്‍ക്ഷയര്‍ മെയ്‌ഡെന്‍ഹെഡില്‍ നിന്നുള്ള ഇവര്‍ വിവേചനത്തിന് എതിരായാണ് കൗണ്‍സിലിനെ കോടതി കയറ്റിയത്. ഇക്വാളിറ്റി & ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷനും ഇവര്‍ക്ക് പിന്തുണ നല്‍കി.
ബ്രിട്ടനില്‍ ജനിച്ചുവളര്‍ന്ന തങ്ങളുടെ രക്ഷിതാക്കള്‍ ഇന്ത്യക്കാരാണെന്ന് പറഞ്ഞതോടെയാണ് അഡോപ്ഷന്‍ സര്‍വ്വീസില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ബെര്‍ക്ഷയറിലും സമീപ പ്രദേശങ്ങളിലും വെള്ളക്കാരായ കുട്ടികള്‍ മാത്രമാണ് ലഭ്യതയില്‍ ഉണ്ടായിരുന്നത്. അതിനാല്‍ ഇന്ത്യന്‍ പാരമ്പര്യമുള്ള ദമ്പതികള്‍ക്ക് ഈ കുട്ടികളില്‍ ഒരാളെ ദത്ത് നല്‍കാന്‍ ബുദ്ധിമുട്ടാണെന്നാണ് സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ ദമ്പതികളെ അറിയിച്ചത്. ഉയര്‍ന്ന വരുമാനമുള്ള ദമ്പതികള്‍ നിരവധി പ്രോപ്പര്‍ട്ടികള്‍ക്കും ഉടമകളാണ്.
ഏഴ് തവണ ഐവിഎഫ് നടത്തി വിജയിക്കാതെ വന്നതോടെയാണ് ഇവര്‍ ദത്തെടുക്കാന്‍ തീരുമാനിച്ചത്. ഈ സമയത്താണ് ഇന്ത്യക്കാരാണെന്നതിന്റെ പേരില്‍ ഇവര്‍ക്ക് വിവേചനം നേരിടേണ്ടി വന്നത്. സംഭവത്തിന് ശേഷം അമേരിക്കയില്‍ നിന്നും ദമ്പതികള്‍ ഒരു കുഞ്ഞിനെ ദത്തെടുത്തു. 29,454.42 പൗണ്ട് വീതം ജനറല്‍ ഡാമേജായും, കുട്ടിയെ വിദേശത്ത് നിന്ന് ദത്തെടുത്ത ചെലവില്‍ 60,013.43 പൗണ്ടും നല്‍കാനാണ് ജഡ്ജ് ക്ലാര്‍ക് ഉത്തരവിട്ടത്.
വംശം, മതം, നിറം എന്നിവയൊന്നും നോക്കാതെ തുല്യരായി വേണം അഡോപ്ഷന്‍ നല്‍കാനെന്ന് ഈ വിധി ഉറപ്പിക്കുന്നതായി കോടതിയില്‍ നിന്നും പുറത്തുവന്ന ദമ്പതികള്‍ പ്രതികരിച്ചു. വംശത്തിന്റെ പേരില്‍ മാത്രമാണ് ഈ വിവേചനം കാണിച്ചതെന്ന് ജഡ്ജ് മെലിസാ ക്ലാര്‍ക്കും വ്യക്തമാക്കി.