ആഞ്ചലീന ജൂലിയും, ജെയ്ഡ് ഗുഡ്ഡിയും പോലുള്ള സെലിബ്രിറ്റികള്‍ ക്യാന്‍സര്‍ രോഗത്തെക്കുറിച്ച് ജനസമൂഹങ്ങള്‍ക്കിടയില്‍ നടത്തിയ ബോധവത്കരണം നല്ല ഉദ്ദേശത്തോടെയായിരുന്നു. എന്നാല്‍ ഇതിന്റെ ലൈംഗിക പീഡനത്തിലേക്കുള്ള വഴിയായി എടുത്തുപയോഗിച്ചാണ് ഒരു ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ കുറ്റവാളിയായി മാറിയത്. 23 സ്ത്രീകളെ ലൈംഗിക പീഡനത്തിന് ഇപയാക്കിയ ജിപി കുറ്റക്കാരനാണെന്ന് ഓള്‍ഡ് ബെയ്‌ലി കോടതി വിധിച്ചു.
സ്വന്തം ലൈംഗിക തൃപ്തിക്ക് വേണ്ടിയാണ് മനീഷ് ഷാ സ്ത്രീകളില്‍ ആഴത്തിലുള്ള പരിശോധനകളില്‍ ഏര്‍പ്പെട്ടതെന്ന് കോടതിയില്‍ വ്യക്തമായി. 2009 മെയ് മുതല്‍ 2013 ജൂണ്‍ വരെയുള്ള കാലഘട്ടത്തിലാണ് അനാവശ്യ പരിശോധനകള്‍ നടത്താന്‍ ഇരകളെ ബോധ്യപ്പെടുത്തിയത്. 25 ലൈംഗിക അതിക്രമങ്ങളിലാണ് ഇയാളെ കുറ്റക്കാരനായി വിധിച്ചത്. റോംഫോര്‍ഡില്‍ നിന്നുള്ള 50-കാരനായ ഷായെ അഞ്ച് കുറ്റങ്ങളില്‍ വിടുതല്‍ നല്‍കി.
ഫെബ്രുവരി ഏഴിന് മനീഷ് ഷായുടെ ശിക്ഷ വിധിക്കും. ഹോളിവുഡ് താരമായ ആഞ്ചലീന ജൂലിയുടെ ഉദാഹരണം ചൂണ്ടിക്കാണിച്ചാണ് സ്ത്രീകളുടെ ശരീരത്തില്‍ ഇയാള്‍ അനാവശ്യ പരിശോധനകള്‍ നടത്തിയത്. യാതൊരു മെഡിക്കല്‍ ആവശ്യവും ഇല്ലാതിരുന്നപ്പോഴും ജനനേന്ദ്രിയ, സ്തന പരിശോധനകള്‍ ഇയാള്‍ നടത്തിയത് ഡോക്ടറെന്ന പദവി ദുരുപയോഗം ചെയ്താണെന്ന് പ്രോസിക്യൂട്ടര്‍ കെയ്റ്റ് ബെക്‌സ് ക്യുസി പറഞ്ഞു.
രോഗികളുടെ ഭയാശങ്കകള്‍ ചൂഷണം ചെയ്ത് രോഗികളെ ലൈംഗിക തൃപ്തിക്ക് ഉപയോഗിക്കുന്ന ഇത്രയും വലിയ സംഭവം ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നാണ് വിലയിരുത്തല്‍. ഇരകള്‍ക്കൊപ്പമാണ് തങ്ങളെന്ന് എന്‍എച്ച്എസ് ലണ്ടന്‍ വിശദീകരിച്ചു.