ഉദയംപേരൂരില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലപ്പെട്ട വിദ്യയുടെ മൃതദേഹം കഷണങ്ങളാക്കി നുറുക്കി കളയാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ്. ഇതിനായി രണ്ട് സര്‍ജിക്കല്‍ ബ്ലേഡുകള്‍ പ്രതി പ്രേംകുമാര്‍ വാങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം മുറിച്ചപ്പോള്‍ രക്തം വന്നതിനാലാണ് പദ്ധതി ഉപേക്ഷിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മൃതദേഹം കാറില്‍ ഇരുത്തിയാണ് തിരുനെല്‍വേലിയിലേക്ക് കൊണ്ടുപോയത്. കൊലപാതക വിവരം അറിഞ്ഞിട്ടും പൊലീസില്‍ അറിയിക്കാതെ തെളിവുകള്‍ നശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയ കൂട്ടുകാരനെയും കേസില്‍ പ്രതിചേര്‍ത്തേക്കും.
സുനിതയുമായുള്ള ബന്ധം പ്രേംകുമാറിന്റെ ഭാര്യ വിദ്യ അറിഞ്ഞതോടെയാണു ഭാര്യയെ കൊലപ്പെടുത്താന്‍ പ്രേംകുമാറും സുനിതയും തീരുമാനിച്ചത്.ഡോക്ടറെ കാണിക്കാനെന്ന പേരില്‍ വിദ്യയെ എറണാകുളത്തു നിന്നും പേയാടുള്ള വില്ലയില്‍ എത്തിച്ച പ്രേംകുമാര്‍ അവര്‍ക്കു മദ്യം നല്‍കി. ബോധരഹിതയായ വിദ്യയെ കഴുത്തില്‍ കയര്‍ മുറുക്കി കൊല്ലുമ്പോള്‍ സുനിത മുകള്‍നിലയിലുണ്ടായിരുന്നു. പിറ്റേന്ന് ഇരുവരും ചേര്‍ന്ന് മൃതദേഹം നാഗര്‍കോവിലിനടുത്ത് ഉപേക്ഷിക്കുകയായിരുന്നു.
പ്രേംകുമാറിനെയും കൂട്ടുപ്രതി സുനിത ബേബിയെയും 24 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇന്ന് ഉദയംപേരൂരിലും വരുംദിവസങ്ങളില്‍ തിരുവനന്തപുരത്തും തമിഴ്‌നാട്ടിലെ തിരുനല്‍വേലി വള്ളിയിരൂരിലും എത്തിച്ചു തെളിവെടുപ്പു നടത്തുമെന്നു പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയോടെ ഇവരെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു.
കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ 'കൊലപാതകത്തിനു കാരണക്കാരായ പലരും പുറത്തുണ്ട്' എന്നു പ്രേംകുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു. പ്രേംകുമാറിനെ ഉദയംപേരൂര്‍ പൊലീസ് സ്റ്റേഷന്‍ സെല്ലിലും സുനിതയെ മറ്റൊരു മുറിയില്‍ വനിത പൊലീസിന്റെ നിരീക്ഷണത്തിലുമാണ് പാര്‍പ്പിച്ചത്. ഇന്ന് രാവിലെ ഉദയംപേരൂര്‍ നടക്കാവില്‍ പ്രേംകുമാറും ഭാര്യ വിദ്യയും താമസിച്ചിരുന്ന വാടകവീട്ടില്‍ എത്തിച്ചു തെളിവെടുക്കും. കൊലപാതകത്തിന് ഉപയോഗിച്ച കയര്‍ വാങ്ങിയ തൃപ്പൂണിത്തുറ മാര്‍ക്കറ്റിനു സമീപത്തെ കട, മദ്യം വാങ്ങിയ ചൂരക്കാട്ടെ ബിവറേജസ് കോര്‍പറേഷന്‍ ഔട്‌ലെറ്റ് എന്നിവിടങ്ങളിലും എത്തിക്കും