17-കാരനായ കീന്‍ മുള്‍റെഡി വുഡ്‌സിന്റെ ക്രൂരമായ കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ചോരയില്‍ കുതിര്‍ന്ന കോടാലികളും, കത്തികളും ഗാര്‍ഡായി കണ്ടെടുത്തു. കോ. ലൗത്തിലെ ഡ്രോഗെഡ റാത്ത്മുള്ളെന്‍ പാര്‍ക്കിലെ വീടിന് പിന്നിലെ ഷെഡ്ഡിലാണ് ആയുധങ്ങള്‍ കിടന്നത്. ഫ്‌ളോര്‍ബോര്‍ഡുകളും ചോരയില്‍ മുങ്ങിക്കിടക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഡ്രോഗെഡയിലെ ക്രിമിനലുകള്‍ സോഷ്യല്‍ മീഡിയ യുദ്ധത്തിന് ഇറങ്ങിയിരിക്കുകയാണെന്ന ആശങ്കയാണ് സീനിയര്‍ ഗാര്‍ഡായി പ്രകടിപ്പിക്കുന്നത്. 17-കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ചിത്രങ്ങളും, വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നതിന് എതിരെ ഗാര്‍ഡായി ശക്തമായ വിമര്‍ശനം ഉന്നയിച്ചു. ഞായറാഴ്ചയാണ് കീനിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി, മൃതദേഹം വെട്ടിമുറിച്ച് ഉപേക്ഷിച്ചത്.
നോര്‍ത്ത് ഡബ്ലിന്‍ കൂളോക്കിലെ ഹൗസിംഗ് എസ്‌റ്റേറ്റില്‍ സ്‌പോര്‍ട്‌സ് ബാഗിലാക്കിയാണ് കുറച്ച് ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ചത്. വെട്ടിയെടുത്ത തല നോര്‍ത്ത് ഈസ്റ്റ് ഡബ്ലിനിലെ ബാലിബൗവില്‍ കത്തിയമര്‍ന്ന കാറില്‍ നിന്നുമാണ് ലഭിച്ചത്. ആണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വാട്‌സ്ആപ്പില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് സംഘര്‍ഷം വര്‍ദ്ധിപ്പിക്കരുതെന്ന് ഗാര്‍ഡായി ജനങ്ങളോട് ആവശ്യപ്പെട്ടു. ക്രിമിനല്‍ സംഘങ്ങള്‍ക്ക് നേരെ ജനങ്ങളുടെ ഭയവും വര്‍ദ്ധിക്കുകയാണ്. ക്രൂരമായ കൊലപാതകങ്ങളെ പുകഴ്ത്തുന്നത് പോലെയാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. ക്രിമിനല്‍ സംഘങ്ങള്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ വെല്ലുവിളികളിലേക്ക് കാര്യങ്ങള്‍ മാറുന്ന അവസ്ഥയില്‍ ചോരപ്പുഴ ഒഴുകുമെന്നാണ് ആശങ്ക.