CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 34 Minutes 1 Seconds Ago
Breaking Now

നിരന്തരം ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന പേരില്‍ വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കേ ഡിജിപി ജേക്കബ് തോമസിനെ തരം താഴ്ത്താന്‍ സര്‍ക്കാര്‍ തീരുമാനം

നടപടിക്രമങ്ങളുടെ ഭാഗമായി ജേക്കബ് തോമസില്‍ നിന്ന് ഒരു തവണ കൂടി വിശദീകരണം തേടും.

ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന്  ആരോപിച്ചാണ് നടപടി. വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച നിര്‍ദേശം പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചു. ഇത് മുഖ്യമന്ത്രിയുടെ ഓഫിസ് അംഗീകരിച്ചതായാണ് വിവരം. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ഐപിഎസ് ഉദ്യോഗസ്ഥനായതിനാല്‍ ഇതില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് നിര്‍ണായകമാകും. നടപടിക്രമങ്ങളുടെ ഭാഗമായി ജേക്കബ് തോമസില്‍ നിന്ന് ഒരു തവണ കൂടി വിശദീകരണം തേടും.

നിരന്തരമായി ജേക്കബ് തോമസ് ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്. സര്‍ക്കാര്‍ അനുവാദമില്ലാതെ പുസ്തകം എഴുതിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കാണ് വകുപ്പുതല അന്വേഷണം നേരിടേണ്ടി വന്നത്. 1985 ബാച്ച് ഐപിഎസ് ഓഫിസറായ ജേക്കബ് തോമസ് ഇപ്പോള്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡിയാണ്. ഒരു ഉന്നത ഉദ്യോഗസ്ഥനെ തരംതാഴ്ത്താനുള്ള നടപടി സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമാണ്.

ഏറെക്കാലം സസ്‌പെന്‍ഷനിലായിരുന്ന ജേക്കബ് തോമസിനെ ഏതാനും മാസങ്ങള്‍ മുമ്പാണ് മെറ്റല്‍ ആന്റ് സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് എംഡിയായി നിയമിച്ചത്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ചതോടെയാണ് ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ അപ്രീതിക്ക് ഇടയായത്. ഇതിനിടെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പേരില്‍ പുസ്തകം പുറത്തിറക്കിയതും സര്‍ക്കാരിനെ ചൊടിപ്പിച്ചു.

മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനാണ് ജേക്കബ് തോമസിനതിരെ അന്വേഷണം നടത്തിയത്. സര്‍വീസിലിരിക്കുന്ന ഉദ്യോഗസ്ഥന്‍ പുസ്തകം ഇറക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി തേടണമെന്ന ചട്ടം ലംഘിച്ചു എന്ന്  അന്വേഷണ സമിതി കണ്ടെത്തി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയിരിക്കെ, ഡ്രഡ്ജര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിന്റെ പേരില്‍ ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആറു തവണയാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്.

രണ്ടു വര്‍ഷത്തോളം സസ്‌പെന്‍ഷനിലായിരുന്ന ജേക്കബ് തോമസ്, സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ  കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ പരാതി നല്‍കി. ട്രൈബ്യൂണല്‍ വിധിയുടെ അടിസ്ഥാനത്തിലാണ് മുന്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുത്തത്.

എന്നാല്‍ പൊലീസ് സേനയ്ക്ക് പുറത്ത് മെറ്റല്‍ ആന്റ് സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് എംഡിയായിട്ടായിരുന്നു നിയമിച്ചത്. ഈ നടപടിയെയും ജേക്കബ് തോമസ് പരിഹസിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയില്‍ സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും അതും സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് മെയ് 31 നാണ് വിരമിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കേണ്ടതുണ്ട്

 




കൂടുതല്‍വാര്‍ത്തകള്‍.