അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യയെ വിമര്‍ശിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ദാവോസില്‍ നടക്കുന്ന ലോക ഇക്കണോമിക് ഫോറം വേദിയിലാണ് ഇമ്രാന്‍ ഖാന്‍ ഇന്ത്യക്കെതിരെ സംസാരിച്ചത്. നരേന്ദ്ര മോദിയുടെ ഇന്ത്യ ഹിറ്റ്‌ലറുടെ നാസി ജര്‍മനി പോലെയാണെന്നാണ് ഇമ്രാന്‍ ഖാന്‍ ആരോപിച്ചത്.
''ഹൗഡി മോഡി എന്നെ ബാധിക്കുന്ന കാര്യമല്ല. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം എനിക്ക് മനസ്സിലാകും. ഇന്ത്യ വലിയ വിപണിയാണ്. എന്നാല്‍ ഇന്ത്യയുടെ ഇപ്പോഴത്തെ പോക്കില്‍ എനിക്ക് ആശങ്കയുണ്ട്. ചരിത്രവും നാസി ജര്‍മനിയും ഉദയവും നിങ്ങള്‍ വായിച്ചിട്ടുണ്ടെങ്കില്‍ രണ്ട് സമാനമാണെന്ന് മനസ്സിലാകും.'' ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിനോടുള്ള ഇന്ത്യന്‍ സര്‍ക്കാറിന്റെ സമീപനത്തെയും ഇമ്രാന്‍ ഖാന്‍ വിമർശിച്ചു . ''ജിംഗോയിസമാണ് (യുദ്ധതത്പരത) മോദിയെ വീണ്ടും അധികാരത്തിലെത്തിച്ചത്. ഇന്ത്യയിലെ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. നിയന്ത്രണരേഖയില്‍ ബോംബാക്രമണങ്ങള്‍ നടക്കുകയാണ്.'' ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
''ഇന്ത്യ വളരെ വലിയൊരു രാജ്യമാണ്. അവിടെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ദളിതരുമായ ന്യൂനപക്ഷങ്ങള്‍ ഏറെയുണ്ട്. ജനീവ കണ്‍വെന്‍ഷന് വിരുദ്ധമായി ജമ്മു കശ്!മീരിലെ ജനസംഖ്യയില്‍ മാറ്റം വരുത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രമാണ് ജര്‍മനിയിലെ നാസികള്‍ക്ക് പ്രചോദനമായത്. മറ്റു മതങ്ങളോടുള്ള വിദ്വേഷമാണ് അവരുടെ പ്രത്യയശാസ്ത്രം. ബഹുസ്വരവും മതേതരവുമായി ഇന്ത്യയിലെ ജനങ്ങള്‍ ഇന്ന് ദുരിതത്തിലാണ്.'' ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
രണ്ട് ആണവ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാകുന്നത് അപകടകരമാണ്. അതുകൊണ്ടാണ് നിയന്ത്രണരേഖയില്‍ അന്താരാഷ്ട്ര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെടുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ''പുല്‍വാമയില്‍ എന്താണ് സംഭവിച്ചത്. അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതാണ്. ഇന്ത്യയുടെ പോര്‍വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച് ബോബ് വര്‍ഷിച്ചു. ഇപ്പോള്‍ ഞങ്ങള്‍ ഒരു പ്രശ്‌നത്തിനുമില്ല. ഇന്ത്യയുമായി സമാധാനപരമായ ബന്ധമുണ്ടാകാന്‍ യുഎന്നു യുഎസും ഇടപെടണം.' 'ഇമ്രാന്‍ പറഞ്ഞു.
''ക്രിക്കറ്റിലും അല്ലാതെയും ഇന്ത്യയില്‍ എനിക്ക് ഒരുപാട് സുഹൃത്തുക്കുളുണ്ട്. അതിനാല്‍ ആ രാജ്യവുമായി സമാധാനം വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ചര്‍ച്ചയ്ക്കായി മോദിയെ സമീപിച്ചപ്പോള്‍ നിരാശയായിരുന്നു ഫലം.'' ഇമ്രാന്‍ പറഞ്ഞു.