പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പിയും രൂക്ഷമായി വിമര്‍ശിച്ച് ദ എക്കണമോമിസ്റ്റ് മാഗസിന്‍. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ആശയത്തെ മോദി സര്‍ക്കാര്‍ അപകടത്തിലാക്കിയെന്ന് മാഗസിന്‍ പറയുന്നു. 'ഇന്ത്യയുടെ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ചേര്‍ന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനത്തെ അപകടത്തിലാക്കുന്നത് എങ്ങനെ'യെന്ന് കുറിച്ചുകൊണ്ട് പുതിയ ലക്കത്തിന്റെ കവര്‍ ചിത്രം 'ദ ഇക്കണോമിസ്റ്റ്' ട്വിറ്ററില്‍ പങ്കുവച്ചു. മുള്ളുവേലിക്ക് മുകളില്‍ വിരിഞ്ഞ് നില്‍ക്കുന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര ഉള്‍പ്പെടുത്തിയ മാഗസിന്റെ കവര്‍ ഫോട്ടോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യ 10 സ്ഥാനം പിന്നിലേക്കു പോയതായി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഇക്കണോമിസ്റ്റ് ഇന്റലിജന്റ്‌സ് യൂണിറ്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണു മോദിക്കും ബി.ജെ.പിക്കുമെതിരെ കടുത്ത വിമര്‍ശനവുമായി മാഗസിന്‍ രംഗത്തെത്തിയത്.
ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ ഇന്ത്യയില്‍ മോദി വിഭാഗീയത സൃഷ്ടിക്കുന്നുവെന്നു ദി ഇക്കണോമിസ്റ്റ് കുറ്റപ്പെടുത്തുന്നു. ഇന്ത്യയെ ഹിന്ദുരാജ്യമാക്കി മാറ്റാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നതായി 20 കോടിയോളം വരുന്ന മുസ്‌ലിം ജനത ഭയപ്പെടുന്നു. രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നതിലൂടെ മോദിയും ബി.ജെ.പിയും നേട്ടങ്ങള്‍ കൊയ്യുകയാണെന്നും രാമക്ഷേത്രത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തിനൊപ്പമുള്ള ബി.ജെ.പിയുടെ വളര്‍ച്ച വ്യക്തമാക്കുന്ന ലേഖനം കുറ്റപ്പെടുത്തുന്നു.
അതേസമയം, ലേഖനത്തിനെതിരെ ബി.ജെ.പി നേതൃത്വവും രംഗത്തെത്തി. കോളോണിയല്‍ ചിന്താഗതിയുള്ള അഹങ്കാരിയാണു ദ ഇക്കണോമിസ്റ്റെന്നു ബി.ജെ.പി നേതാവ് വിജയ് ചൗതായ്വാലെ പറഞ്ഞു.
ബ്രിട്ടീഷുകാര്‍ 1947ല്‍ ഇന്ത്യ വിട്ടുവെന്നാണ് നാം കരുതുന്നത്. എന്നാല്‍ ദ ഇക്കണോമിസ്റ്റ് എഡിറ്റര്‍മാര്‍ ഇപ്പോഴും കൊളോണിയല്‍കാലത്താണു ജീവിക്കുന്നത്. മോദിക്ക് വോട്ട് ചെയ്യരുതെന്ന് പറഞ്ഞിട്ടും 60 കോടിയോളം ഇന്ത്യക്കാര്‍ അതു പാലിക്കാത്തതില്‍ അവര്‍ ദേഷ്യത്തിലാണെന്നും ബി.ജെ.പിയുടെ വിദേശനയങ്ങളുടെ ചുമതലയുള്ള നേതാവായ വിജയ് ചൗതായ്വാല ട്വിറ്ററില്‍ കുറിച്ചു.