എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് രോഗികളെ പരിചരിക്കാതിരിക്കാതിരിക്കാന്‍ ന്യായീകരണങ്ങള്‍ വിളമ്പാന്‍ സാധിക്കില്ല. കൊറോണാവൈറസ് അല്ല മറ്റെന്ത് ദുരിതം വന്നാലും നഴ്‌സുമാര്‍ക്ക് ഈ അപകടങ്ങളെ നേരിട്ട് രോഗികള്‍ക്ക് ചികിത്സ നല്‍കിയേ മതിയാകൂ. ഈ അവസ്ഥയുടെ യാഥാര്‍ത്ഥ്യം അനുഭവിക്കുകയാണ് രണ്ട് നഴ്‌സുമാര്‍. ഇവര്‍ പരിചരിച്ച രോഗിയില്‍ നിന്നും കൊറോണ ബാധിച്ചെന്ന സംശയത്തില്‍ ഇരുവരെയും നിര്‍ബന്ധിതമായി ക്വാറന്റൈനില്‍ താമസിപ്പിച്ചിരിക്കുകയാണ്.
ഹോവിലെ ദി ഹാവെന്‍ ഇന്‍ മില്‍ വ്യൂ ഹോസ്പിറ്റലിലാണ് നഴ്‌സുമാര്‍ ഹോങ്കോംഗില്‍ നിന്നും മടങ്ങിയെത്തിയ സ്ത്രീയെ ചികിത്സിച്ചത്. രോഗിയുടെ തൊട്ടടുത്ത മുറിയില്‍ തന്നെയാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. ഇന്നലെ രാത്രി 8.30 മുതല്‍ ഈ നഴ്‌സുമാരെ റൂമില്‍ അടച്ചതായാണ് റിപ്പോര്‍ട്ട്. മാരകമായ രോഗം ബാധിച്ച സ്ത്രീയെ പരിചരിച്ചതിന് ഇടെയാണ് നഴ്‌സുമാരെയും വൈറസ് പിടികൂടിയതെന്നാണ് കരുതുന്നത്.
മെന്റല്‍ ഹെല്‍ത്ത് വാര്‍ഡില്‍ രാത്രി ഷിഫ്റ്റ് പൂര്‍ത്തിയാക്കിയ ശേഷമാണ് ഈ നഴ്‌സുമാര്‍ക്ക് മടങ്ങിപ്പോകാന്‍ കഴിയില്ലെന്ന് അറിയിപ്പ് ലഭിച്ചത്. വിവരം സ്ഥിരീകരിക്കാന്‍ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് തയ്യാറായിട്ടില്ല. കൊറോണ ബാധിച്ചതായി സംശയം ഉയര്‍ന്നാല്‍ നിര്‍ബന്ധിതമായി ക്വാറന്റൈനില്‍ പാര്‍പ്പിക്കാനുള്ള സര്‍ക്കാര്‍ നയമാണ് ഇതോടെ വ്യക്തമാകുന്നത്. നഴ്‌സുമാരില്‍ ഒരാള്‍ ഗര്‍ഭിണിയാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ബ്രൈറ്റണില്‍ കൊറോണ ആശങ്കകള്‍ വര്‍ദ്ധിക്കുകയാണ്. 1300 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വാണ്‍ഡീന്‍ സ്‌കൂളുമായി ബന്ധപ്പെട്ട ഒരാളെ ക്വാറന്റൈനില്‍ താമസിപ്പിച്ചതായി രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്. ജിപി സര്‍ജറിയിലെ ലോക്കം ഡോക്ടര്‍ ഡോ. കാട്രിയോണ ഗ്രീന്‍വുഡിന് വൈറസ് പിടിപെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.