ഡല്‍ഹിയിലെ പൊതുതെരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങി ദിവസങ്ങള്‍ പിന്നിട്ടതോടെ മറ്റ് കക്ഷികള്‍ സമാധാനത്തിലേക്ക് നീങ്ങിയിരുന്നു. എന്നാല്‍ ഒരു പാര്‍ട്ടിയില്‍ മാത്രം പൊട്ടിത്തെറി ആരംഭിച്ചിട്ടേയുള്ളൂ. കോണ്‍ഗ്രസ് പാര്‍ട്ടിയിലാണ് തെരഞ്ഞെടുപ്പിലെ വീഴ്ചകളുടെ പേരില്‍ തമ്മിലടി മുറുകുന്നത്. മത്സരിക്കാതെ തന്നെ തോറ്റുകൊടുത്ത അവസ്ഥയ്ക്ക് കാരണക്കാര്‍ ആരെന്ന ചോദ്യമാണ് മുറുകുന്നത്.
മുതിര്‍ന്ന നേതാക്കളായ മിലിന്ദ് ദിയോറയും, അജയ് മാക്കനും സോഷ്യല്‍ മീഡിയയില്‍ പരസ്പരം പരിഹസിക്കുന്നുണ്ട്. ആം ആദ്മി പാര്‍ട്ടിയെ തെരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദിച്ച ദിയോറയുടെ നടപടിയെ അജയ് മാക്കന്‍ പുച്ഛത്തോടെയാണ് സ്വീകരിച്ചത്. ശരിയല്ലാത്ത സത്യാവസ്ഥകള്‍ പുറത്തുവിടുന്ന ദിയോറയ്ക്ക് വേണമെങ്കില്‍ പാര്‍ട്ടി ഉപേക്ഷിച്ച് പോകാമെന്നാണ് മാക്കന്‍ ഉപദേശിച്ചത്.
മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്റെ നേട്ടങ്ങള്‍ മുന്‍നിര്‍ത്തി പ്രചരണം നടത്താന്‍ കഴിഞ്ഞെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഉണ്ടാകുമായിരുന്നെന്നാണ് ദിയോറ തിരിച്ചടിച്ചത്. പാര്‍ട്ടിയുടെ പല നയങ്ങള്‍ക്കും എതിരെ ദിയോറ അടുത്തിടെ തുറന്ന നിലപാട് സ്വീകരിക്കുന്നുണ്ട്. ശര്‍മ്മിഷ്ഠ മുഖര്‍ജിയും, പി ചിദംബരവുമാണ് മറ്റൊരു പോരാട്ടം നയിക്കുന്നത്. ബിജെപി തോറ്റതില്‍ സന്തോഷം രേഖപ്പെടുത്തി ആം ആദ്മിയെ അനുമോദിച്ച ചിദംബരത്തിന്റെ നിലപാടിന് എതിരെയാണ് മുഖര്‍ജി രംഗത്ത് വന്നത്.
ബിജെപിയെ തോല്‍പ്പിക്കാനുള്ള ചുമതല കോണ്‍ഗ്രസ് സംസ്ഥാന പാര്‍ട്ടികള്‍ ഔട്ട്‌സോഴ്‌സ് ചെയ്തിട്ടുണ്ടോയെന്നാണ് മുഖര്‍ജി ആരാഞ്ഞത്. അങ്ങിനെയെങ്കില്‍ കോണ്‍ഗ്രസ് കട അടയ്ക്കുന്നതാണ് നല്ലതെന്നും അവര്‍ ആഞ്ഞടിച്ചു. അന്തരിച്ച നേതാവ് ഷീലാ ദീക്ഷിത്തിനെ കുറ്റം പറഞ്ഞ പിസി ചാക്കോയ്ക്ക് എതിരെ ദിയോറയും, മറ്റൊരു നേതാവായ പവന്‍ ഖേരയുമാണ് രംഗത്തെത്തി.