എട്ടാം വർഷത്തിലേക്കുള്ള ആശ്വമേധവുമായ് ഗ്രെയ്സ് മെലഡീസ് ഹാംപ്ഷയർ ഏഴാം വാർഷികാഘോഷങ്ങൾക്ക് മാറ്റ് കൂട്ടുവാനായി പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാൽ 27 സെപ്റ്റംബർ 2 മണി മുതൽ സൌത്താംപ്ട്ടൻ മലയാളികൾ വീണ്ടും ഒരു ഉത്സവ ലഹരിയിലേക്ക്.
പിന്നിടുന്ന ഓരോ വർഷവും വിജയഗാഥയുമായ് ഗ്രെയ്സ് മെലഡീസ്, ബിജു നാരായണൻ ആയിരുന്നു മുൻ വർഷമെങ്കിൽ ഈ വർഷം ജി. വേണുഗോപാൽ ആണ് ഗ്രെയ്സ് നൈറ്റിന്റെ പ്രധാന ആകർഷണം. 300 ൽ പരം ചലച്ചിത്രങ്ങൾക്കും 250 ൽ പരം ആൽബങ്ങൾക്കും വേണു നാദം നൽകി സംഗീത മേഖലയിൽ തിളങ്ങി നിൽക്കുന്ന ലാളിത്യമാർന്ന ഭാവഗായകനാണ് ജി. വേണുഗോപാൽ. ഉണരുമീ ഗാനം (മൂന്നാം പക്കം), താനേ പൂവിട്ട മോഹം(സസ്നേഹം), ഒന്നാം രാഗം പാടി (തൂവാനത്തുമ്പികൾ) എന്നിവ അതിൽ ചിലത് മാത്രം.
കഴിഞ്ഞ ഏഴു വർഷക്കാലം യുകെ മലയാളികളുടെ ചെറുതും വലുതുമായ ആഘോഷവേളകളിലൂടെ ഗാനമേള, സ്റ്റേജ് ഷോ, ആധുനിക ശബ്ദ വെളിച്ച സംവിധാനങ്ങളോടെ ഉള്ള "ഗ്രെയ്സ് മെലഡീസ് ഹാംപ്ഷയർ" ബ്രിട്ടണ്‍ മലയാളികൾക്ക് വളരെ സുപരിചിതമാണ്. ഉണ്ണികൃഷ്ണനും, ജിഷ്ണുവും, ജെയ്സനും,ജോണ്‍സണ്‍ ജോണും , ട്രീസ, സാന്ദ്ര, ജിലു എന്നിവരുമാണ് ഗ്രെയ്സ് മെലഡീസിന്റെ പ്രധാന ഗായകർ.
അയർലണ്ടിൽ നിന്നും സപ്ത രാമനും സാലിസ്ബറിയിൽ നിന്നും മിന്ന ജോസും സംഘവും, പോർട്സ്മൗത്തിലെ ഡൽറ്റി ലാലി ഗ്രൂപ്പ്, ജെനിട്ട തോമസ്,സ്വാൻസി സാം, വിഷ്ണുപ്രിയ, രൂപ ദീപ അനൂപയും നടനവിസ്മയം തീർക്കുവാൻ ഒരുങ്ങി കഴിഞ്ഞു. ഇവരെ കൂടാതെ യുകെയിലെ വിവിധ ഗാനമേളകളിലെ പ്രശസ്തരിൽ ചിലരും ഗ്രെയ്സ് നൈറ്റിൽ ഗാനാമൃതത്തിനായി എത്തിച്ചേരും.
അസ്‌ലം ലണ്ടൻ, സോജൻ എരുമേലി, എന്നിവർ ഗ്രെയ്സ് നൈറ്റിലെ ശബ്ദവും വെളിച്ചവും നിയന്ത്രിക്കുന്നു. ലോറൻസ് ജോസഫും ബിജു മൂന്നാനപ്പിള്ളിയും മികവുറ്റ ചിത്രങ്ങൾ ഒപ്പിയെടുക്കുവാനും സിബി കുര്യൻ ചായഗ്രഹണത്തിനായും എത്തിച്ചേരും.
സെന്റ് ജോർജ് കാത്തലിക് കോളേജ് സൌത്താംപ്ട്ടൻ ആണ് വേദി. പ്രവേശനവും പാർക്കിങ്ങും സൗജന്യമാണ്. ഇന്ത്യൻ വിഭവങ്ങൾ ന്യായമായ നിരക്കിൽ ലഭിക്കുന്ന ഭക്ഷണശാലകളും ഒരുക്കുന്നുണ്ട്. പ്രേക്ഷകർക്കായി സ്വർണ്ണ നാണയങ്ങൾ ഉൾപ്പടെ നിരവധി സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ട്.