20 വയസ്സുള്ള അനന്തിരവള്‍ കുടുംബത്തിന് പുറത്ത് നിന്നുമുള്ള വ്യക്തിയെ പ്രണയിച്ചതിന് ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് 40 വര്‍ഷത്തില്‍ കുറയാത്ത ജയില്‍ശിക്ഷ വിധിച്ച് കോടതി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സെലൈന്‍ ദുക്‌റാന്റെ മൃതദേഹം ഫ്രീസറില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നുള്ള അന്വേഷണമാണ് ബന്ധുവായ 33-കാരന്‍ മുജാഹിദ് അര്‍ഷാദിനെ കുടുക്കിയത്. സെലൈന് പുറമെ മറ്റൊരു പെണ്‍കുട്ടിയെയും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെങ്കിലും ഈ യുവതി ജീവനോടെ രക്ഷപ്പെട്ടിരുന്നു.
അതേസമയം അര്‍ഷാദ് 17 വയസ്സുള്ള മറ്റൊരു പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കിയ ശേഷം ലൈംഗികമായി പീഡിപ്പിക്കാന്‍ ലക്ഷ്യം വെച്ചിരുന്നതായി പോലീസിന് നേരത്തെ അറിവുണ്ടായിരുന്നതായാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഒരു അണ്ടര്‍കവര്‍ പോലീസ് ഉദ്യോഗസ്ഥനോടാണ് ഇയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 2014-ലാണ് ഒരു ഓണ്‍ലൈന്‍ ചാറ്റ്‌റൂമില്‍ പോലീസ് ഓഫീസര്‍ക്ക് അര്‍ഷിദ് ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറിയത്. 17 വയസ്സുള്ള ഒരു കന്യകയെ ലൈംഗികമായി ബന്ധപ്പെടുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്നാണ് അര്‍ഷിദ് ചോദിച്ചത്. 2017 ജൂലൈയില്‍ അക്രമത്തില്‍ നിന്നും രക്ഷപ്പെട്ട യുവതിയെക്കുറിച്ചാണ് ഇയാള്‍ പറഞ്ഞത്.
ഈ വിവരം അറിയാമായിരുന്നിട്ടും സുരക്ഷ ഉറപ്പാക്കാന്‍ സ്‌കോട്ട്‌ലണ്ട് യാര്‍ഡിന് കഴിഞ്ഞില്ലെന്നാണ് ഇപ്പോള്‍ ആരോപണം ഉയരുന്നത്. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും വിമര്‍ശകര്‍ വ്യക്തമാക്കി. സ്‌കൈപ്പ് ചാറ്റിലാണ് യുവതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അര്‍ഷിദ് കൈമാറിയിരുന്നു. ക്ലോറോഫോം നല്‍കി ബോധം കെടുത്തിയ ശേഷമാകും പീഡനമെന്നും ഇതിനായുള്ള ഉപകരണങ്ങള്‍ വാങ്ങുന്ന സൈറ്റിന്റെ ലിങ്ക് വരെ ഇയാള്‍ ചാറ്റില്‍ അയച്ചിരുന്നു. ഇത്തരം പെണ്‍കുട്ടികള്‍ പീഡനം ചോദിച്ച് വാങ്ങുന്നതാണെന്നായിരുന്നു ഇയാളുടെ അഭിപ്രായം. സംഭവത്തില്‍ വീഴ്ച വന്നിട്ടുണോയെന്ന് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ അര്‍ഷിദ് ഉപയോഗിച്ചിരുന്ന ഡിവൈസ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ദുക്‌റാനെയും മറ്റൊരു യുവതിയെയും തട്ടിക്കൊണ്ടുപോയ ശേഷം കിംഗ്‌സ്റ്റണിലെ ഒരു വീട്ടില്‍ എത്തിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇരുവരുടെയും കഴുത്ത് മുറിച്ചെങ്കിലും രക്ഷപ്പെട്ട യുവതി അര്‍ഷിദിനെ ഇഷ്ടമാണെന്ന് പറഞ്ഞ് ജീവന്‍ രക്ഷിക്കുകയായിരുന്നു. ഇരു സ്ത്രീകളുടെയും സമ്മതത്തോടെയാണ് ലൈംഗികത അരങ്ങേറിയതെന്നും പിന്നീട് രക്ഷപ്പെട്ട യുവതിയുടെ അസൂയയുടെ പേരിലാണ് കൊലപാതകം നടന്നതെന്നുമായിരുന്നു അര്‍ഷിദിന്റെ വാദം. കൊലയ്ക്ക് ശേഷം പാകിസ്ഥാനിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഇയാള്‍ പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ ശക്തമായ തെളിവായി മാറുകയും ചെയ്തു.