മദ്യപാനവും, വിഷാദവുമായി പോരാടിയാണ് അവള്‍ ജീവിച്ചത്. യാതൊരു യോഗ്യതകളും നേടാതെ ജീവിതം പെരുവഴിയില്‍ അവസാനിക്കേണ്ടത് തന്നെയായിരുന്നു. പക്ഷെ ജോ ബാര്‍ട്ടന്റെ ജീവിതത്തില്‍ ട്വിസ്റ്റുകള്‍ക്ക് കുറവുണ്ടായിരുന്നില്ല. ജീവിതം മാറിമറിഞ്ഞപ്പോള്‍ ആ 32-കാരി ഒരു ഡോക്ടറായി മാറി. എസെക്‌സിലെ സോബ്രിഡ്ജ്‌വര്‍ത്തില്‍ ജീവിക്കുന്ന ജോ ബാര്‍ട്ടണ്‍ ഡോക്ടറായി മാറിയ കഥ എല്ലാ വ്യക്തികള്‍ക്കും ഒരു പ്രോത്സാഹനമാണ്. എല്ലാം അവസാനിച്ചെന്ന് ഒരിക്കല്‍ പോലും കരുതാതെ യത്‌നിച്ചാല്‍ ജീവിതം തിരികെ പിടിക്കാമെന്നതിന് ഉത്തമ ഉദാഹരണമാണ് ഡോ. ജോ ബാര്‍ട്ടണ്‍.
14-ാം വയസ്സിലാണ് ഹാര്‍ലോവിലെ സ്‌കൂള്‍ ഉപേക്ഷിച്ച് ജോ ഇറങ്ങിപ്പോരുന്നകത്. ജിസിഎസ്ഇ ക്വാളിഫിക്കേഷന്‍ ഇല്ലെങ്കില്‍ ആകാശം ഇടിഞ്ഞ് വീഴുമെന്നാണ് പൊതുവെയുള്ള ചിന്ത. എന്നാല്‍ മാനസികമായി കുഴപ്പത്തിലായ ജോയ്ക്ക് ഇതൊന്നും ചിന്തിക്കാനുള്ള അവസ്ഥയുണ്ടായില്ല. മാനസിക പ്രശ്‌നങ്ങളില്‍ അകപ്പെട്ട് ദിവസേന നല്ല രീതിയില്‍ മദ്യപാനവുമായി മുന്നേറിയ ജോയ്ക്ക് അക്ഷരാര്‍ത്ഥത്തില്‍ വഴി നഷ്ടപ്പെട്ട ദിവസങ്ങള്‍.
പക്ഷെ കഠിനാധ്വാനവും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ വിധി മറ്റൊന്നായി മാറുമെന്ന് ഉറപ്പ് നല്‍കുന്നതായി ജോയുടെ പിന്നീടുള്ള ജീവിതം. ഒരു യോഗ്യതയുമില്ലാതെ പെരുവഴിയില്‍ തീരേണ്ട ആ ജീവിതം ഹാര്‍ളോവിലെ എ&ഇയില്‍ ഒരു ഡോക്ടറായി എത്തിനില്‍ക്കുന്നു. അമ്മയും വിഷാദത്തില്‍ ജീവിച്ചത് മൂലമാണ് തനിക്ക് പ്രശ്‌നങ്ങള്‍ നേരിട്ടതെന്ന് ജോ പറയുന്നു. കൗമാരകാലം ആകെ കുഴപ്പത്തിലായിരുന്നു. വീട്ടിലായിരുന്നില്ല. 13-ാം വയസ്സില്‍ മദ്യപാനവും തുടങ്ങി. വിഷാദമാണ് പ്രശ്‌നമെന്ന് അപ്പോള്‍ മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല.
ആരോടും സംസാരിക്കാനില്ലാത്ത അവസ്ഥയിലാണ് മദ്യത്തില്‍ അഭയം തേടിയത്. ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സ്വയം തിരുത്തല്‍ നടപടികള്‍ ആരംഭിക്കാന്‍ ജോ ഇറങ്ങിത്തിരിച്ചു. യോഗ്യതകള്‍ ഇല്ലാത്തതിനാല്‍ റെസ്‌റ്റൊറന്റിലെ വെയ്ട്രസ് പണിയില്‍ ആരംഭിച്ചു. നാലാമത്തെ ആഴ്ച ജോലി തെറിച്ചു. പി്ന്നീടാണ് മുന്‍കാല പരിചയം ആവശ്യമില്ലാത്ത ഹെല്‍ത്ത്‌കെയര്‍ ജോലികള്‍ ഇവരുടെ ശ്രദ്ധയില്‍ പെടുന്നത്. ഒരു പങ്കാളിയെ കൂടി ലഭിച്ചതോടെ ജീവിതം മാറിത്തുടങ്ങി. കെയര്‍ ഹോമിലെ ജോലിയില്‍ നിന്നും നാഷണല്‍ വൊക്കേഷണല്‍ ക്വാളിഫിക്കേഷനിലേക്കും പതിയെ ഡോക്ടറിലേക്കും ജോ എത്തിച്ചേരുകയായിരുന്നു.
കൂടുതല്‍ സമയം ജോലിയും കുറച്ച് സമയം പഠനവുമാണ് താങ്ങാന്‍ കഴിഞ്ഞിരുന്നത്. ഇന്ന് ഹാര്‍ലോവിലെ പ്രിന്‍സസ് അലക്‌സാന്‍ഡ്ര ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ബാര്‍ട്ടണ്‍ ജിപിയാകാനുള്ള ഒരുക്കത്തിലാണ്.