ബന്ധുക്കളുടെ അന്ധമായ മതവിശ്വാസംകൊണ്ട് വീര്‍പ്പ് മുട്ടിയപ്പോള്‍ സഹോദരിമാര്‍ വീടുവിട്ടിറങ്ങി. ആലപ്പുഴ മുട്ടം സ്വദേശിയായ 22കാരിയും 20കാരിയായ സഹോദരിയുമാണ് മതപരമായി ജീവിക്കാനുള്ള വീട്ടുകാരുടെ അമിത നിര്‍ബന്ധം കാരണം വീടുവിട്ടിറങ്ങിയത്. പ്രായപൂര്‍ത്തിയായ തങ്ങള്‍ക്ക് സ്വന്തംനിലയില്‍ ജീവിക്കണമെന്ന യുവതികളുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. തങ്ങളുടേത് യാഥാസ്ഥിതിക മതവിശ്വസം പുലര്‍ത്തുന്ന വീടാണ്. പുറത്ത് ഇടപഴകുന്നതിനും സ്വതന്ത്ര ചിന്താഗതി പുലര്‍ത്തുന്നതിനും വല്ലാത്ത നിയന്ത്രണങ്ങളാണെന്നും അതുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതിനാലാണ് അനിയത്തിയുടെ കൂടെ വീടുവിട്ടിറങ്ങിയതെന്നും 22കാരിയായ യുവതി പറഞ്ഞു. 'ജോലിചെയ്യണം. ജീവിക്കാനുള്ള വക സ്വന്തമായി കണ്ടെത്തണം. സഹോദരിയെ പഠിപ്പിക്കണം. അവളുടെ വിവാഹം നടത്തണം. പിന്നെ എന്റെ കാര്യവും നോക്കണം,യുവതി പറഞ്ഞു.
മതവിശ്വാസമനുസരിച്ച് വസ്ത്രം ധരിക്കാത്തതിനും ആചാരങ്ങള്‍ പിന്തുടരാത്തതിനും വീട്ടില്‍നിന്ന് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നതായി ഇവര്‍ പറയുന്നു. അടുത്തിടെ മൂത്ത പെണ്‍കുട്ടിക്ക് വിവാഹാലോചന തുടങ്ങി. ഇഷ്ടമില്ലാത്ത വിവാഹം നടത്തുമെന്ന ആശങ്കകൂടിയായപ്പോഴാണ് വീട്ടുകാരെ ആശ്രയിക്കാതെ ജീവിക്കാന്‍ തീരുമാനിച്ചത്. യുക്തിവാദ ആശയഗതികളോട് ആഭിമുഖ്യം പുലര്‍ത്തുന്നുണ്ടെന്നും യുവതികള്‍ പറഞ്ഞു.
ബുധനാഴ്ച മുതല്‍ ഇരുവരെയും കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ ഹരിപ്പാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ ഇവര്‍ എറണാകുളത്തെ ഒരു വനിതാഹോസ്റ്റലില്‍ ഉണ്ടെന്ന് കണ്ടെത്തി. നേരിട്ട് കോടതിയില്‍ ഹാജരാകാമെന്ന് പൊലീസിനെ അറിയിച്ച ഇവര്‍ വെള്ളിയാഴ്ച രാവിലെ ഇവര്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് ഡി.ശ്രീകുമാറിന്റെ മുന്‍പില്‍ ഹാജരായി. മൂത്ത പെണ്‍കുട്ടി ബി.എസ്സി. കെമിസ്ട്രി ബിരുദധാരിയാണ്. അനിയത്തി ബി.കോം. രണ്ടാംവര്‍ഷം.
എന്നാല്‍ മക്കളെ മതപരമായി ജീവിക്കാന്‍ നിര്‍ബന്ധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടില്ലെന്ന് യുവതകളുടെ അച്ഛന്‍ പറഞ്ഞു. മൂത്തമകള്‍ക്ക് വിവാഹം നിശ്ചയിച്ചെന്ന് പറയുന്നതും ശരിയല്ലെന്നും ഇയാള്‍ പറഞ്ഞു. കോടതി പരിസരത്തും പൊലീസ് സ്റ്റേഷനിലും അമ്മയും ബന്ധുക്കളും എത്തിയിരുന്നു. ഇവരുടെ അനുനയ വാക്കുകളും സഹോദരിമാരെ തീരുമാനത്തില്‍നിന്ന് പിന്തിരിപ്പിച്ചില്ല.