ഒരു ദശകത്തിലേറെ കാലം സ്വന്തം പിതാവില്‍ നിന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ലൈംഗിക ചൂഷണത്തിനും പീഡനത്തിനും ഇരയായ ശേഷവും ജീവനോടെ ഇരിക്കുന്നുവെന്ന് പറയുന്നത് തന്നെ ഏറ്റവും വലിയ അത്ഭുതമാണ്. എന്നാല്‍ നിശബ്ദമായി ഉള്ളില്‍ എല്ലാം ഒതുക്കി സ്വയം തടവറയില്‍ ജീവിക്കുന്നതിന് പകരം തനിക്ക് ചുറ്റുമുള്ള ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് സ്വന്തം പിതാവ് നടത്തിയ ക്രൂരതകളെക്കുറിച്ച് ലോകത്തോട് വിളിച്ച് പറയുകയാണ് സോഫി മര്‍ഫി 33-ാം വയസ്സില്‍ നടത്തിയ ധൈര്യപ്രകടനം. തന്നെ കുട്ടിക്കാലം കവര്‍ന്നെടുത്ത പിതാവിനെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ 61-ാം വയസ്സില്‍ മുന്‍ ഡിഫന്‍സ് ഫോഴ്‌സ് അംഗമായ ജോണ്‍ മര്‍ഫിയെ ജയിലിലേക്കും എത്തിച്ചു.
മൂന്നാം വയസ്സില്‍ തുടങ്ങി 15 വയസ്സ് വരെയാണ് സോഫിയ സ്വന്തം പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായത്. കോ ഗാല്‍വേ & കോ മയോയിലെ വിവിധ ഇടങ്ങളില്‍ വെച്ച് 1988 മുതല്‍ 2001 വരെയാണ് ലൈംഗിക അതിക്രമങ്ങള്‍ ജോണ്‍ അഴിച്ചുവിട്ടത്. 2010-ല്‍ ലൈംഗികമായ രീതിയില്‍ മോശമായി പെരുമാറിയെന്ന് പ്രതി സമ്മതിക്കുകയും ചെയ്തു. മൂത്ത മകള്‍ക്ക് നേരെ ലൈംഗിക പീഡനം, മോശമായ പെരുമാറ്റം, ലൈംഗിക ചൂഷണം എന്നിവ നടത്തിയ സംഭവത്തില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. തന്റെ തുറന്നുപറച്ചില്‍ ഇത്തരം അനുഭവങ്ങളുമായി ഇരുട്ടില്‍ ഒതുങ്ങിയിരിക്കുന്ന നിരവധി പേര്‍ക്ക് പ്രചോദനമാകുമെന്നാണ് സോഫി കരുതുന്നത്.
'നിശബ്ദത ചൂഷകരെ രക്ഷിക്കും, ഇരയെ തടവിലാക്കുകയും ചെയ്യും. നിങ്ങളുടെ ജീവിതം തിരിച്ചെടുക്കൂ, നിശബ്ദത തകര്‍ത്തെറിയൂ. നിങ്ങള്‍ ഇരയല്ല, രക്ഷപ്പെട്ട വ്യക്തിയാണ്', സോഫിയ വ്യക്തമാക്കി. പിതാവ് തന്റെ ആത്മവിശ്വാസവും, കൗമാരവും, സാധാരണ ജീവിതവുമാണ് ഇല്ലാതാക്കിയത്. ജീവിതത്തില്‍ ഒരു ദിവസം പോലും ആ പീഡനങ്ങളെക്കുറിച്ച് ഓര്‍ക്കാതെ കടന്നുപോകുന്നില്ല, സോഫി പിതാവിനുള്ള കുറിപ്പില്‍ പറഞ്ഞു. ഇവരുടെ ഇളയ സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് ഡബ്ലിന്‍ ആര്‍ബര്‍ ഹില്‍ ജയിലില്‍ എട്ട് വര്‍ഷത്തെ ശിക്ഷ അനുഭവിച്ച് വരികയാണ് ജോണ്‍.
പിതാവിന്റെ പേര് പുറത്ത് വരാന്‍ വേണ്ടിയാണ് തന്റെ അജ്ഞാതവാസം ഉപേക്ഷിച്ച് സോഫി രംഗത്ത് വന്നത്. മകളോട് ചെയ്ത ക്രൂരതകളില്‍ ജോണ്‍ കുറ്റബോധം രേഖപ്പെടുത്തിയതോടെയാണ് കോടതി ശിക്ഷ 18 വര്‍ഷത്തില്‍ ഒതുക്കിയത്. കൂടാതെ ഇയാളുടെ ആരോഗ്യസ്ഥിതിയും മോശമാണ്, ഒപ്പം മാനസിക ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.