പാകിസ്ഥാനെതിരെ അച്ചടക്കമാര്‍ന്ന പ്രകടനത്തിന്റെ സഹായത്തോടെയാണ് വിജയം കരസ്ഥമാക്കി ഏഷ്യാ കപ്പിന്റെ ഫൈനല്‍ വരെബംഗ്ലാദേശ് എത്തിയത്. നാളെ നടക്കുന്ന ഫൈനലില്‍ ക്രിക്കറ്റിലെ കൊലകൊമ്പന്‍മാരായ ഇന്ത്യയോടാണ് അവരുടെ പോരാട്ടം. അഫ്ഗാനിസ്ഥാനോട് ഞെട്ടിക്കുന്ന സമനില ഏറ്റുവാങ്ങിയ ഇന്ത്യക്ക് ഒത്ത എതിരാളിയാകാന്‍ ബംഗ്ലാദേശിന് കഴിയുമെന്നാണ് ക്രിക്കറ്റ് പണ്ഡിതരുടെ വിലയിരുത്തല്‍.
കേവലം 12 റണ്ണിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് തകര്‍ന്ന ശേഷമാണ് ബംഗ്ലാദേശ് പാകിസ്ഥാനെതിരെ തിരിച്ചെത്തിയത്. ജുനൈദും, 18-കാരന്‍ ഷഹീന്‍ അഫ്രിദിയും മികച്ച പ്രകടനം കാഴ്ചവെയ്ക്കവെയാണ് മുഷ്ഫിക്കര്‍ റഹീമും, മുഹമ്മദ് മിഥൂനും ക്രീസില്‍ ഒരുമിച്ചത്. ഇവര്‍ പതിയെ ബംഗ്ലാദേശിനെ കരകയറ്റി. നാലാം വിക്കറ്റില്‍ 144 റണ്ണായിരുന്നു ഈ കൂട്ടുകെട്ട് സ്‌കോര്‍ബോര്‍ഡില്‍ കുറിച്ചത്.
മിഥൂന്‍ നടത്തിയ പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ് ബംഗ്ലാദേശ് മാനേജ്‌മെന്റ്. മുഷ്ഫിക്കര്‍ റഹീം ടൂര്‍ണമെന്റില്‍ ഒരു സെഞ്ചുറി തികച്ച് കഴിഞ്ഞു. ഫൈനലില്‍ ഇന്ത്യക്ക് ക്രിക്കറ്റിലെ വെറും ബേബികളല്ല ബംഗ്ലാദേശ് ടീമെന്ന് ഈ പ്രകടനങ്ങള്‍ സാക്ഷ്യം പറയുന്നു. 15 റണ്ണില്‍ താഴെ നില്‍ക്കുമ്പോള്‍ 3 വിക്കറ്റ് നഷ്ടമായ ടീമുകളുടെ നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഏറ്റവും വലിയ നാലാമത്തെ സ്‌കോറാണ് ഇവരുടെ 144.
പാക് ബൗളിംഗ് നിര പഠിച്ചതെല്ലാം പയറ്റിയിട്ടും കൃത്യമായി അക്രമിക്കാനാണ് ബംഗ്ലാദേശ് ശ്രമിച്ചത്. അതുകൊണ്ട് തന്നെ ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല.