ക്രിമിനല്‍ കേസുകളുണ്ടായിട്ടും എംഎല്‍എയും എംപിയുമായി വിലസുന്ന കേരളത്തിലെ നേതാക്കള്‍ക്ക് എട്ടിന്റെ പണിയുമായി സുപ്രീംകോടതി. നിലവിലെ എംപിമാര്‍ക്കും, മുന്‍ എംപിമാര്‍ക്കും, എംഎല്‍എമാര്‍ക്കും എതിരെയുള്ള ക്രിമിനല്‍ കേസുകളില്‍ എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കാന്‍ ഓരോ ജില്ലയിലും പ്രത്യേക കോടതികള്‍ സ്ഥാപിക്കാനാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേരളത്തിന് പുറമെ ബിഹാറിലും പ്രത്യേക കോടതി സ്ഥാപിക്കാന്‍ പരമോന്നത കോടതി ആവശ്യപ്പെട്ടു.
ജനപ്രതിനിധികള്‍ക്ക് എതിരെയുള്ള കേസുകളുടെ നില അറിയിക്കാന്‍ രണ്ട് സംസ്ഥാനങ്ങളിലെയും നിലവിലെ പ്രത്യേക കോടതികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബര്‍ 14നുള്ളില്‍ സ്ഥിതിവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പാര്‍ലമെന്റ്, നിയമസഭാ അംഗങ്ങള്‍ക്കെതിരെയുള്ള കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ജില്ലയില്‍ എത്ര കോടതികള്‍ വേണമെങ്കിലും സ്ഥാപിക്കാന്‍ സുപ്രീംകോടതി സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. എംപിമാര്‍ക്കും, എംഎല്‍എമാര്‍ക്കും എതിരെയുള്ള ജീവപര്യന്ത കേസുകള്‍ക്ക് മുന്‍ഗണന നല്‍കാനും നിര്‍ദ്ദേശമുണ്ട്.
മുന്‍ എംപിമാര്‍, നിലവിലെ എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകളില്‍ അതിവേഗം വിചാരണ പൂര്‍ത്തിയാക്കാന്‍ സെഷന്‍സ് കോടതികളോടും ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസറ്റിസുമാരായ സഞ്ജയ് കൃഷന്‍ കൗള്‍, കെഎം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിന് മുന്‍പാകെയാണ് രാജ്യത്തെ നേതാക്കളുടെ പേരിലുള്ള 4122 കേസുകള്‍ അനിശ്ചിതമായി നീളുന്നതായി വ്യക്തമാക്കിയത്.
1991 കേസുകളില്‍ കുറ്റപത്രം പോലും നല്‍കിയിട്ടില്ല. കേരളത്തില്‍ 312 കേസുകളാണ് ഇത്തരത്തില്‍ വൈകിപ്പിക്കുന്നതെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.