സ്‌കൂളിന്റെ പരിസരത്ത് തന്നെ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചത് രണ്ട് വര്‍ഷം മുന്‍പുള്ള വാര്‍ത്തയാണ്. പക്ഷെ കാലം എത്ര കടന്നാലും അതിന്റെ മുറിവുകള്‍ ആ കുടുംബത്തിന്റെയും സ്‌കൂളിന്റെയും മനസ്സില്‍ നിന്നും മായില്ല. മാനസികമായ അസ്വസ്ഥകളാണ് 14-കാരി എലേന മൊണ്ടാല്‍ ജീവനൊടുക്കിയതെന്ന് കൊറോണര്‍ സ്ഥിരീകരിച്ചു.
ഹാംപ്‌സ്റ്റെഡിലെ ഗേള്‍സ്സ്‌കൂളായ ഹെനെറീറ്റ ബാര്‍ണറ്റില്‍ വിദ്യാര്‍ത്ഥിയായിരുന്ന എലേനയെ അധ്യാപകരാണ് മരക്കൂട്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തിയത്. 14-കാരിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മരണത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പും സ്‌കൂള്‍ പരിസരത്ത് വെച്ച് ഈ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്ന് ഇന്‍ക്വസ്റ്റ് വ്യക്തമാക്കി.
വിഷാദവുമായി ബന്ധപ്പെട്ട രോഗമാണ് എലേനയെ മരണത്തിലേക്ക് നയിച്ചതെന്ന് കൊറോണര്‍ ആന്‍ഡ്രൂ വാക്കര്‍ സ്ഥിരീകരിച്ചു. 'ചെറുപ്പക്കാരെ നമ്മള്‍ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് ഈ സംഭവത്തില്‍ നിന്നും സമൂഹം മനസ്സിലാക്കണം. ചില ചോദ്യങ്ങള്‍ സ്വയം ചോദിച്ചാല്‍ ഉത്തരങ്ങള്‍ ബുദ്ധിമുട്ടുള്ളവയായിരിക്കും', വാക്കര്‍ പറഞ്ഞു. സ്‌കൂളുകളിലും, ഹെല്‍ത്ത് ഏജന്‍സികളും റെക്കോര്‍ഡ് സൂക്ഷിക്കുന്നത് മെച്ചപ്പെടുത്തുന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങളും അദ്ദേഹം മുന്നോട്ട് വെച്ചു.
എലേനയ്ക്ക് സ്‌കൂളിലെ മെന്റല്‍ ഹെല്‍ത്ത് സര്‍വ്വീസ് ഭക്ഷണം കഴിക്കുന്ന പ്രശ്‌നങ്ങള്‍ക്കും, സ്വയം അപകടപ്പെടുത്താതിരിക്കാനും കൗണ്‍സിലിംഗ് നല്‍കിയിരുന്നു. താന്‍ മരിക്കാന്‍ ശ്രമിച്ചാലും ആരെങ്കിലും തന്നെ രക്ഷപ്പെടുത്തുമെന്ന് എലേന പ്രതീക്ഷിച്ചിരുന്നിരിക്കാമെന്ന് കുട്ടിയെ പരിശോധിച്ചിരുന്ന സൈക്യാട്രിസ്റ്റ് ഡോ. കാത്തി വെയിന്‍ഹൗസ് പറഞ്ഞു.
നല്ല മനസ്സുള്ള പെണ്‍കുട്ടിയായിരുന്നു മകളെന്ന് ഹിയറിംഗില്‍ പിതാവ് ശ്യാമള്‍ മൊണ്ടാല്‍ പ്രതികരിച്ചു. ഈ സംഭവത്തില്‍ നിന്നും പാഠം പഠിച്ചാല്‍ ഇത്തരം മരണങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അടുത്ത ജീവിതത്തില്‍ കണ്ടുമുട്ടും വരെ നീ ഞങ്ങളുടെ ആത്മാവിലുണ്ട്, പിതാവ് പറഞ്ഞു. ഒരു ഡോക്ടറാകാന്‍ കൊതിച്ച മകളാണ് പാതിവഴിയില്‍ ജീവന്‍ ഉപേക്ഷിച്ച് പോയതെന്ന് അമ്മ മൗഷ്മി വ്യക്തമാക്കി.