ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ കുരുക്കുകള്‍ മുറുകുകയാണ്. ഒളിവില്‍ പോയ ബിനോയ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും പരാജയമായിരിക്കും ഫലമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതിനിടെ പരാതിക്കാരി തെളിവായി പാസ്‌പോര്‍ട്ട് രേഖകള്‍ ഹാജരാക്കി. യുവതിയുടെ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിവാഹ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കിയാല്‍ മാത്രമേ ഇത്തരത്തില്‍ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ചേര്‍ക്കാനാവുകയുള്ളൂ. അല്ലെങ്കില്‍ ഏതെങ്കിലും വിധത്തിലുള്ള കൃത്രിമം കാണിക്കണം. എന്നാല്‍ യുവതിക്കെതിരെ അത്തരം പരാതികളൊന്നുമില്ല. മാത്രവുമല്ല പാസ്‌പോര്‍ട്ട് നമ്പര്‍ പരിശോധിച്ച് കൃത്രിമമൊന്നു നടത്തിയിട്ടില്ലെന്ന് പൊലീസും സ്ഥിരീകരിച്ചതാണ്. പാസ്‌പോര്‍ട്ട് നിലനില്‍ക്കുന്നതാണെന്നു തെളിഞ്ഞതോടെയാണ് ഇതു പ്രധാന തെളിവായി സ്വീകരിച്ച് പൊലീസ് അന്വേഷണം തുടരുന്നതും. ബിനോയിയുടെ അറിവോടെ തന്നെയാണ് യുവതി പാസ്‌പോര്‍ട്ട് എടുത്തതെന്നും തെളിഞ്ഞിട്ടുണ്ട്.
2014ല്‍ പുതുക്കിയ പാസ്‌പോര്‍ട്ടിലാണ് ബിനോയിയുടെ പേരുള്ളത്. 2004ലെ പാസ്‌പോര്‍ട്ടിന്റെ കാലാവധി തീര്‍ന്നു പുതുക്കിയപ്പോഴായിരുന്നു ബിനോയിയുടെ പേര് ഉള്‍പ്പെടുത്തിയത്. ബിനോയിക്കെതിരെ നിര്‍ണായക തെളിവാകാന്‍ പോന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പാസ്‌പോര്‍ട്ട് രേഖകള്‍.
പുതുക്കിയ പാസ്‌പോര്‍ട്ടില്‍ ആദ്യ പേരായി പരാതിക്കാരിയുടെയും രണ്ടാം പേരായി ഭര്‍ത്താവ് ബിനോയ് വിനോദിനി ബാലകൃഷ്ണന്റെ പേരുമാണ് ചേര്‍ത്തിരിക്കുന്നത്. 2014ലെയാണിത്. എന്നാല്‍ 2004ല്‍ എടുത്ത പാസ്‌പോര്‍ട്ടില്‍ യുവതിയുടെ പേരിനൊപ്പം മാതാപിതാക്കളുടെ വിവരങ്ങളാണുള്ളത്.
ബാങ്കിടപാടിന്റെ രേഖകളും യുവതി ഹാജരാക്കി. യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബിനോയ് പല തവണ പണമയച്ചതായുള്ള തെളിവുകള്‍ യുവതി പോലീസിന് കൈമാറി. 50,000 രൂപ മുതല്‍ നാല് ലക്ഷം രൂപ വരെ പലപ്പോഴായി യുവതിക്ക് കൈമാറിയതായി മുംബൈ പോലീസ് കണ്ടെത്തി. യുവതിയുടെ പേരിലുള്ള ഐസിഐസിഐ ബാങ്ക് അക്കൗണ്ടിലേക്കാണ് പലപ്പോഴായി പണം കൈമാറിയിട്ടുള്ളത്.
അതേസമയം, ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്.