സ്മാര്‍ട്ട് മീറ്ററുകള്‍ ബ്രിട്ടനിലെ എല്ലാ ഭവനങ്ങളിലും സ്ഥാപിക്കാനുള്ള പദ്ധതി നാല് വര്‍ഷം വൈകുമെന്ന് വ്യക്തമാക്കി മന്ത്രിമാര്‍. ഇതോടെ ഡിവൈസുകള്‍ ഫിറ്റ് ചെയ്യാന്‍ 2024 വരെയാണ് ഭവനങ്ങള്‍ക്ക് ലഭിക്കുക. 2020 സമയപരിധി നിശ്ചയിച്ചിരുന്ന പദ്ധതിയില്‍ സ്മാര്‍ട്ട് മീറ്ററുകള്‍ പകുതി വീടുകളില്‍ സ്ഥാപിക്കാന്‍ മാത്രമാണ് സാധിച്ചത്. ഇതിനുള്ള ഫണ്ട് 2.5 ബില്ല്യണില്‍ നിന്നും 13.5 ബില്ല്യണായി കുതിച്ചുയരുകയും ചെയ്തു.
സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിച്ച 15 മില്ല്യണ്‍ പ്രോപ്പര്‍ട്ടികളില്‍ രണ്ട് മില്ല്യണ്‍ പേര്‍ക്ക് മാത്രമാണ് സപ്ലൈയറെ ഓട്ടോമാറ്റിക്കായി സ്വിച്ച് ചെയ്യാനുള്ള സംവിധാനമുള്ളത്. 2020-നുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ സപ്ലൈയര്‍മാര്‍ക്ക് അന്ത്യശാസനം കിട്ടിയതോടെ കമ്പനികള്‍ ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യം പോലും നിലവിലുണ്ടായി. പദ്ധതി വൈകിപ്പിക്കാനുള്ള തീരുമാനം യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞത് കൊണ്ടാണെന്ന് സിറ്റിസണ്‍സ് അഡൈ്വസ് പ്രതികരിച്ചു.
നിലവിലെ ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും, കസ്റ്റമര്‍ സര്‍വ്വീസ് മെച്ചപ്പെടുത്താനും ഇതുവഴി സപ്ലൈയര്‍മാര്‍ക്ക് സമയം ലഭിക്കും. സ്മാര്‍ട്ട് മീറ്ററുകള്‍ കമ്പനികള്‍ക്ക് നേരിട്ട് റീഡിംഗ് അയച്ച് നല്‍കുന്നവയാണ്. ഇതുവഴി ഭവനങ്ങളില്‍ എനര്‍ജി ഉപഭോഗം കുറയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. കൂടാതെ പണവും, പ്രകൃതിയെയും സംരക്ഷിക്കാം. എന്നാല്‍ പദ്ധതി നടപ്പാക്കാനുള്ള തുകയും ജനങ്ങളില്‍ നിന്ന് തന്നെ ഈടാക്കുന്നുവെന്നതാണ് വാസ്തവം.
ബില്ലുകളില്‍ ഒരു വര്‍ഷം 10 പൗണ്ട് അധികം ഇതിനായി ഈടാക്കി വരുന്നു. 2022 വരെയെങ്കിലും ഇത് തുടരും. സ്മാര്‍ട്ട് മീറ്ററുകള്‍ ഘടിപ്പിക്കാത്തവര്‍ക്ക് ലാഭകരമല്ലാത്ത താരിഫുകള്‍ നല്‍കാതെ കമ്പനികള്‍ വിലപേശല്‍ നടത്തുകയാണ്, കൂടാതെ സപ്ലൈയറെ മാറ്റിയാല്‍ മീറ്ററുകള്‍ പ്രവര്‍ത്തനരഹിതമാകുന്നുണ്ട്. ഉപയോഗം കാണിക്കുന്ന മീറ്ററിലെ ഡിസ്‌പ്ലേ തകരാറിലാകുന്നതാണ് മറ്റൊരു പ്രധാന പരാതി.