ലേബര്‍ നേതൃപദവിയില്‍ നിന്ന് രാജിവെച്ച് ജെറമി കോര്‍ബിന്‍. പൊതുതെരഞ്ഞെടുപ്പില്‍ ഏറ്റവും നാണംകെട്ട തോല്‍വിയിലേക്ക് കാര്യങ്ങള്‍ നീങ്ങവെയാണ് കോര്‍ബിന് നേതൃസ്ഥാനത്ത് നിന്നും കുടിയൊഴിയേണ്ടിവന്നത്. ഭാവിയില്‍ ഒരു തെരഞ്ഞെടുപ്പിലും ഇനി പാര്‍ട്ടിയെ നയിക്കില്ലെന്ന് പ്രഖ്യാപിച്ച കോര്‍ബിന്‍ തന്റെ പിന്‍ഗാമിയെ പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഔദ്യോഗികമായി പദവിയൊഴിയും.
പാര്‍ട്ടിയുടെ സുരക്ഷിതമായ പല സീറ്റുകളും ടോറികള്‍ക്ക് അടിയറ വെച്ചാണ് ജെറമി കോര്‍ബിന്റെ രാജി എത്തുന്നത്. 199 എംപിമാരെയെങ്കിലും സൃഷ്ടിക്കാന്‍ കഴിഞ്ഞാലും 1983-ലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും മോശം തോല്‍വിയാകും ഇക്കുറി ലേബറിനെ തേടിയെത്തുക. ഐലിംഗ്ടണ്‍ നോര്‍ത്തില്‍ എംപിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയായിരുന്നു രാജി പ്രഖ്യാപനം.
'ഈ ഫലത്തിന്റെ പ്രതിഫലനം പാര്‍ട്ടി നേതൃത്വത്തില്‍ ഉണ്ടാകും. കൂടാതെ മുന്നോട്ട് എടുക്കുന്ന തീരുമാനങ്ങളിലും ഇത് പ്രതിഫലിക്കും', കോര്‍ബിന്‍ വ്യക്തമാക്കി. എന്നാല്‍ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന് പിന്നില്‍ തന്റെ നിലപാടുകളല്ലെന്നാണ് കോര്‍ബിന്റെ നിലപാട്. മാധ്യമങ്ങളാണ് തോല്‍വിക്ക് കാരണമെന്നും, തന്റെ തീവ്ര ഇടത് നയം ജനകീയമായിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു.
2015 സെപ്റ്റംബറില്‍ ലേബര്‍ നേതൃസ്ഥാനത്ത് എത്തിയ കോര്‍ബിന്റെ പ്രചരണം വിനാശകാരിയായി മാറുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ തന്നെ ആശങ്കപ്പെട്ടിരുന്നു. ഇത് പ്രാവര്‍ത്തികമായതോടെ പദവി ഉപേക്ഷിക്കാന്‍ കോര്‍ബിന്‍ നിര്‍ബന്ധിതമായി. പാര്‍ട്ടി നേതൃസ്ഥാനം പിടിക്കാനുള്ള മിതവാദികളുടെയും, കോര്‍ബിന്‍ അനുകൂലികളുടെയും പോരാട്ടദിനങ്ങളാണ് ഇനി വരാനുള്ളത്. ജൂതവിരുദ്ധത, ഇന്ത്യാവിരുദ്ധത എന്നിവയിലെല്ലാം ലേബര്‍ സ്വീകരിച്ച നിലപാട് കടുത്ത എതിര്‍പ്പിന് ഇടയാക്കിയിരുന്നു.