പൊതുതെരഞ്ഞെടുപ്പും, ബ്രക്‌സിറ്റ് വിത്‌ഡ്രോവല്‍ എഗ്രിമെന്റ് ബില്ലും വഴിമാറിയതോടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ സകല ശ്രദ്ധയും എന്‍എച്ച്എസിലേക്ക്. പുതിയ നഴ്‌സുമാരെയും, ഡോക്ടര്‍മാരെയും, ആശുപത്രികളും നല്‍കുമെന്ന പ്രഖ്യാപനം പാലിക്കാനുള്ള ഒരുക്കങ്ങള്‍ക്കൊപ്പം സേവനങ്ങള്‍ മെച്ചപ്പെടുന്നുവെന്ന് വോട്ടര്‍മാര്‍ക്ക് അനുഭവപ്പെടുന്ന തരത്തിലുള്ള മാറ്റങ്ങളിലേക്കാണ് സര്‍ക്കാര്‍ ശ്രദ്ധയെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ബിബിസി ബ്രേക്ഫാസ്റ്റില്‍ നല്‍കിയ അഭിമുഖത്തിലും പ്രധാനമന്ത്രി ഈ കാഴ്ചപ്പാടുകള്‍ സംബന്ധിച്ച് സൂചന നല്‍കി. 50,000 അധിക നഴ്‌സുമാരും, പുതിയ ആശുപത്രികളുമെന്ന പതിവ് നിലപാടിന് പകരം ഇംഗ്ലണ്ട് എന്‍എച്ച്എസിന്റെ ദിവസേനയുള്ള സമ്മര്‍ദം കുറയ്ക്കാനാണ് ശ്രമമെന്ന് ബോറിസ് വ്യക്തമാക്കി. 'എ&ഇയുടെ പ്രകടനവും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കാത്തിരിപ്പ് സമയവും മെച്ചപ്പെടുത്തുകയാണ് എനിക്ക് കാണേണ്ടത്', ബോറിസ് ഓര്‍മ്മിപ്പിച്ചു.
രാജ്യത്തെ പല ആശുപത്രികളിലും കാത്തിരിപ്പ് സമയം പരിധികളില്ലാതെ നീളുമ്പോള്‍ ബോറിസ് സര്‍ക്കാര്‍ ഇതില്‍ മെച്ചപ്പെടുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിക്കുന്നത് വ്യത്യസ്തമായ വിഷയമാണ്. എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്നതായാണ് സൂചന. എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവി സര്‍ സൈമണ്‍ സ്റ്റീവന്‍സുമായി മാസംതോറും യോഗങ്ങളും നടത്തുന്നുണ്ട്.
പ്രകടനം മെച്ചപ്പെടുത്താന്‍ എന്‍എച്ച്എസിനെ തന്നെ വെല്ലുവിളിക്കുകയാണ് പ്രധാനമന്ത്രി. തന്റെ പ്രവര്‍ത്തനം കീറിമുറിച്ച് പരിശോധിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോകിനും വ്യക്തമായറിയാം. രോഗികളുടെ എണ്ണമേറുന്നത് തന്നെയാണ് പ്രവര്‍ത്തനത്തിന് പ്രധാന വിഘാതമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പറയുന്നു. നാല് മണിക്കൂറിനുള്ളില്‍ 80 ശതമാനത്തില്‍ താഴെ രോഗികളെയാണ് എന്‍എച്ച്എസ് ചികിത്സിച്ചത്.
ഡിസംബറില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത ഒരു ലക്ഷം രോഗികളാണ് നാല് മണിക്കൂര്‍ ട്രോളികളില്‍ കുടുങ്ങിയത്. കൂടുതല്‍ ജീവനക്കാരും, 3000 അധിക ബെഡുകളും ഉണ്ടെങ്കിലാണ് സേവനം മെച്ചപ്പെടുത്താന്‍ കഴിയൂവെന്നാണ് ഇംഗ്ലണ്ട് റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സിന്റെ നിലപാട്. ഇതിന് അഞ്ച് വര്‍ഷമെങ്കിലും വേണ്ടിവരുമെന്നും അവര്‍ വാദിക്കുന്നു. അങ്ങിനെയുള്ളപ്പോള്‍ ബോറിസിന്റെ പരിശ്രമങ്ങള്‍ പെട്ടെന്ന് ലക്ഷ്യം കാണുന്നവയല്ല.