ഡെന്നീസ് കൊടുങ്കാറ്റ് നാശംവിതച്ച പ്രദേശങ്ങളില്‍ ആയിരക്കണക്കിന് പേരെ വീടുകളില്‍ നിന്നും ഒഴിപ്പിച്ചു. എന്നാല്‍ ഇവിടങ്ങളില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നേരില്‍ സന്ദര്‍ശിക്കില്ലെന്ന് വ്യക്തമായതോടെ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ ജനങ്ങള്‍ രോഷത്തിലാണ്. 550 ഇടങ്ങളിലാണ് ഇപ്പോഴും വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നത്. അഞ്ച് ഇടങ്ങളില്‍ ജീവന് അപകടത്തിനും സാധ്യതയുണ്ട്.
കൊടുങ്കാറ്റിന് പിന്നാലെ കാലാവസ്ഥ കൂടുതല്‍ മോശമാകുമെന്നാണ് കാലാവസ്ഥാ പ്രവചനക്കാര്‍ വ്യക്തമാക്കുന്നത്. വെയില്‍സിലെ ചില ഭാഗങ്ങളില്‍ അടുത്ത 24 മണിക്കൂറില്‍ രണ്ട് ഇഞ്ച് വരെ മഴയ്ക്കാണ് സാധ്യത. ഇതിനിടെ ഇരച്ചെത്തിയ വെള്ളത്തില്‍ കാണാതായ സ്ത്രീയുടെ മൃതദേഹം തെരച്ചിലില്‍ കണ്ടെത്തിയതോടെ ഡെന്നീസ് കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ബര്‍മിംഗ്ഹാമില്‍ നിന്നുള്ള 55-കാരി വോണ്‍ ബൂത്തിന്റെ കാര്‍ വോര്‍സ്റ്റര്‍ഷയര്‍ ടെന്‍ബറി വെല്‍സിന് സമീപമുള്ള ടീം നദി കടക്കവെ പാലത്തില്‍ കുടുങ്ങിയതോടെയാണ് ഇവര്‍ ഒഴുക്കില്‍പെട്ടത്.
തങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ പര്യാപ്തമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ കുടുംബങ്ങളുടെ ആരോപണം, പ്രധാനമന്ത്രി ഇതിന് മറുപടി പറയണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കോബ്രാ യോഗം വിളിച്ചിട്ടില്ല. സ്ഥിതിഗതികള്‍ തങ്ങളുടെ കൈപ്പിടിയില്‍ തന്നെയാണെന്നാണ് പുതിയ എന്‍വയോണ്‍മെന്റ് സെക്രട്ടറി ജോര്‍ജ്ജ് യൂസ്റ്റിസ് അവകാശപ്പെടുന്നു.
ഉസ്‌ക് നദി കരകവിഞ്ഞ് ഒഴുകിയതോടെ ചിക്ക്‌ഹോവെല്‍ പോവിസ് ഗ്രാമത്തിലെ ഭവനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ടൈലോഴ്‌സ്റ്റൗണ്‍ റോണ്ടാ സിനോണ്‍ ടാഫില്‍ മണ്ണിടിച്ചിലും ഉണ്ടായി. ഔസ് നദി കരകവിഞ്ഞതോടെ യോര്‍ക്ക്, കേംബ്രിഡ്ഷയര്‍ മാര്‍ക്കറ്റ് പട്ടണമായ സെന്റ് ഐവ്‌സ് വെള്ളത്തിലായി. വൈയ് നദി ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലായതോടെ ഹെറെഫോര്‍ഡ്ഷയര്‍ ദുരിതത്തിലായി. സൗത്ത് വെയില്‍സിലാണ് ജനങ്ങള്‍ വെള്ളപ്പൊക്കത്തിന്റെ ദുരിതം ഏറ്റവുമധികം പേറുന്നത്.