ജീവിച്ചത് മതിയെന്ന ഡോക്ടര്‍മാരുടെ തീരുമാനത്തിന് എതിരായി നിയമപോരാട്ടം നടത്തുന്നതിനിടെ മരണപ്പെട്ട ഇന്ത്യന്‍ വംശജയുടെ കുടുംബത്തോട് ചൈല്‍ഡ് കെയര്‍ ബെനഫിറ്റ് ഇനത്തില്‍ ആയിരക്കണക്കിന് പൗണ്ട് തിരിച്ചടയ്ക്കാന്‍ ഉത്തരവ്. അപൂര്‍വ്വമായ ഡീജനറേറ്റീവ് രോഗം ബാധിച്ച 19-കാരി സുദിക്ഷ തിരുമലേഷിനാണ് തന്റെ ചികിത്സ പിന്‍വലിച്ച് മരണത്തിലേക്ക് തള്ളിവിടാനുള്ള ഡോക്ടര്‍മാരുടെ ശ്രമത്തിനെതിരെ നിയമപോരാട്ടം നടത്തേണ്ടിവന്നത്.
കഴിഞ്ഞ സെപ്റ്റംബറില്‍ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. ഇപ്പോള്‍ കുടുംബത്തിന് തിരിച്ചടി നല്‍കിക്കൊണ്ടാണ് വര്‍ക്ക് & പെന്‍ഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉത്തരവ് ഇറങ്ങിയത്. ആറ് മാസത്തിലേറെ ആശുപത്രിയില്‍ ചെലവഴിച്ചത് മൂലം മരണത്തിന് മുന്‍പ് നല്‍കിയ ചൈല്‍ഡ്‌കെയര്‍ വിഭാഗത്തിലെ യൂണിവേഴ്‌സല്‍ ക്രെഡിറ്റിന് എ-ലെവല്‍ വിദ്യാര്‍ത്ഥിക്ക് അര്‍ഹതയില്ലെന്നാണ് ഡിഡബ്യുപി വാദിക്കുന്നത്.
എന്‍എച്ച്എസിനെതിരായ നിയമപോരാട്ടത്തിന് മാതാപിതാക്കള്‍ തങ്ങളുടെ ജീവിതത്തിലെ സേവിംഗ് മുഴുവന്‍ ചെലവഴിച്ച് കഴിഞ്ഞു. ഈ ഘട്ടത്തിലാണ് വീണ്ടും 5000 പൗണ്ടോളം തിരിച്ചടയ്ക്കാന്‍ ആവശ്യം നേരിടുന്നത്. മകളുടെ അവസ്ഥയെ കുറിച്ച് ഡിപ്പാര്‍ട്ട്‌മെന്റിനെ അതാത് സമയങ്ങളില്‍ കൃത്യമായി അറിയിച്ച ശേഷമാണ് ഈ തിരിച്ചടി.
'കുടുംബത്തിന് ഇത് കനത്ത ആഘാതമാണ്. ഞങ്ങള്‍ തകര്‍ന്നിരിക്കുമ്പോള്‍ സിസ്റ്റം ഞങ്ങളെ അടിച്ച് വീഴ്ത്തുകയാണ്. നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്തു, അതിനുള്ള ശിക്ഷയാണ്', പിതാവ് തിരുമലേഷ് ഹേമചന്ദ്രന്‍ പ്രതികരിച്ചു. അപൂര്‍വ്വമായ ജനറ്റിക് മൈറ്റകോണ്‍ട്രിയല്‍ അസുഖം ബാധിച്ച സുദിക്ഷയെ 2022 സെപ്റ്റംബറിലാണ് കൊവിഡ് ബാധയെത്തുടര്‍ന്ന് ബര്‍മിംഗ്ഹാമിലെ ക്യൂന്‍ എലിസബത്ത് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.
മകള്‍ ഐസിയുവില്‍ ആയതോടെ ഷോപ്പ് നടത്തിയിരുന്ന മാതാപിതാക്കള്‍ ഇത് നിര്‍ത്തി പരിചരിക്കാന്‍ ഒപ്പം നിന്നു. അപ്പോഴെല്ലാം ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പണം ലഭിക്കുകയും ചെയ്തു. കുടുംബം കൃത്യമായി വിവരം അറിയിച്ചിരുന്നതായി വകുപ്പ് സമ്മതിക്കുന്നു. എന്നാല്‍ ആറ് മാസത്തിലേറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മൂലം അധിക പേയ്‌മെന്റ് തിരിച്ചടയ്ക്കാതെ മാര്‍ഗ്ഗമില്ലെന്നാണ് ഡിഡബ്യുപി വ്യക്തമാക്കുന്നത്. തീരുമാനത്തിനെതിരെ കുടുംബം എതിര്‍പ്പ് അറിയിച്ചതോടെ റിവ്യൂ ചെയ്യുന്നതായി വക്താവ് കൂട്ടിച്ചേര്‍ത്തു.