CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 22 Seconds Ago
Breaking Now

അജ്മീറില്‍ പള്ളിയില്‍ കയറി കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് ഇമാമിനെ അടിച്ചു കൊന്നു

രാംഗഞ്ച് പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

രാജസ്ഥാനിലെ അജ്മീറിലുള്ള മൊഹമ്മദി മസ്ജിദ് ഇമാമിനെ പള്ളിക്കുള്ളില്‍ വെച്ച് കൊലപ്പെടുത്തി മൂവര്‍ സംഘം. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പള്ളിക്കുള്ളില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലാണ് മൗലാന മുഹമ്മദ് മാഹിറിനെ കണ്ടതെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അജ്മീറിലെ ജെഎല്‍എന്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

രാംഗഞ്ച് പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുഹമ്മദ് മാഹിര്‍ കുട്ടികളുമായി മസ്ജിദിന് സമീപമുള്ള മുറിയില്‍ കിടന്നുറങ്ങുമ്പോഴാണ് സംഭവം നടന്നതെന്ന് രാംഗഞ്ച് പോലീസ് പറഞ്ഞു. മുഖംമൂടി ധരിച്ച മൂന്ന് പേര്‍ പുലര്‍ച്ചെ മുറിയിലേക്ക് ഇരച്ചുകയറി അദ്ദേഹത്തെ വടികൊണ്ട് മര്‍ദിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുട്ടികള്‍ എണീറ്റെങ്കിലും ബഹളം വയ്ക്കാതിരിക്കാന്‍ അവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇമാമിനെ തല്ലി പരുക്കേല്പിച്ച ശേഷം അവര്‍ തിരികെ പോയപ്പോഴാണ് കുട്ടികള്‍ക്കു മറ്റുള്ളവരെ വിളിച്ചറിയിക്കാന്‍ സാധിച്ചതെന്നും പോലീസ് പറയുന്നു.

ഉത്തര്‍പ്രദേശിലെ രാംപുര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട ഇമാം. ബഹളം വച്ചാല്‍ കൊന്നുകളയുമെന്ന് തങ്ങളെയും ഭീഷണിപ്പെടുത്തിയതായി കുട്ടികള്‍ പോലീസിനോട് പറഞ്ഞു. പ്രതികള്‍ പള്ളിയുടെ പിന്‍വാതിലൂടെയാണ് അകത്ത് പ്രവേശിച്ചതും കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ടതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇമാമിന്റെ ഫോണും അക്രമി സംഘം കൊണ്ടുപോയി.

പരിസരത്തെ സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. നിലവില്‍ ഇമാമിനെ തല്ലാന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന രണ്ട് വടികള്‍ മാത്രമാണ് പോലീസിന് കണ്ടെടുക്കാനായത്. സംഭവം പ്രദേശവാസികളെ ഭയചകിതരാക്കിയിട്ടുണ്ട്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.