കോട്ടയം: റബര്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനപദ്ധതി സ്വാഗതാര്‍ഹമാണെങ്കിലും ഇതിന്റെ മറവില്‍ പതിന്മടങ്ങായി മുന്‍കാലപ്രാബല്യത്തോടെ വര്‍ദ്ധിപ്പിച്ച ഭൂനികുതി സാമ്പത്തിക പ്രതിസന്ധിയില്‍ കഷ്ടപ്പെടുന്ന കര്‍ഷകര്‍ ഖജനാവിലേയ്ക്ക് അടയ്ക്കേണ്ടിവരുന്ന ചതിക്കുഴി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത് വഞ്ചനാപരമാണെന്നും റബര്‍ സബ്സിഡി പദ്ധതിയിന്മേല്‍ ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടാല്‍ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനു മുമ്പുള്ള രാഷ്ട്രീയ നാടകമായി ഈ പദ്ധതിയും പരാജയപ്പെടുമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
കാര്‍ഷികമേഖലയിലെ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ വര്‍ദ്ധിപ്പിച്ച ഭൂനികുതി പൂര്‍ണ്ണമായി പിന്‍വലിക്കണമെന്ന് ഇന്‍ഫാം ഉള്‍പ്പെടെയുള്ള കര്‍ഷകപ്രസ്ഥാനങ്ങള്‍ പലതവണ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ചെവിക്കൊണ്ടിട്ടില്ല. റബര്‍ സബ്സിഡി ലഭിക്കുമെന്ന പ്രതീക്ഷയില്‍ വര്‍ദ്ധിപ്പിച്ച ഭൂനികുതി അടയ്ക്കുവാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുമ്പോള്‍ വിലത്തകര്‍ച്ചയില്‍ കഷ്ടപ്പെടുന്ന കര്‍ഷകരെ ഞെക്കിപ്പിഴിഞ്ഞ് ഖജനാവ് നിറയ്ക്കുവാനുള്ള സര്‍ക്കാരിന്റെ ഗൂഢതന്ത്രം കര്‍ഷകര്‍ തിരിച്ചറിയുന്നു.
ഒരു ലക്ഷം കര്‍ഷകര്‍ ഈ പദ്ധതിയില്‍ രജിസ്ററര്‍ ചെയ്താല്‍ രണ്ട് ലക്ഷം ഹെക്ടറിലെ 3600 കിലോഗ്രാം റബറിനുവരെ പരമാവധി സഹായധനം ലഭിക്കാം. പക്ഷേ സഹായധനം ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുമുമ്പേ കര്‍ഷകര്‍ വര്‍ദ്ധിപ്പിച്ച വസ്തുനികുതി അടച്ച രസീത് അപേക്ഷയോടൊപ്പം നല്‍കേണ്ടതായിട്ടുണ്ട്. ഭൂനികുതിയായി കര്‍ഷകന്റെ കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് എത്തിച്ചേരുന്ന കുതന്ത്രമാണ് സഹായധനപ്രഖ്യാപനത്തിന്റെ നടത്തിപ്പിലൂടെ രൂപപ്പെട്ടിരിക്കുന്നത്. റബര്‍ കര്‍ഷകര്‍ക്കുള്ള സഹായധനപദ്ധതിയില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സാമ്പത്തിക പ്രതിസന്ധിമൂലം കര്‍ഷകര്‍ ക്ളേശിക്കുമ്പോള്‍ വര്‍ദ്ധിപ്പിച്ച ഭൂനികുതി അടിയന്തരമായി പിന്‍വലിക്കുകയും നികുതി നടപടികള്‍ക്ക് ദീര്‍ഘകാല മോറട്ടോറിയം പ്രഖ്യാപിക്കുകയും വേണമെന്നും വി. സി. സെബാസ്റ്റ്യൻ അഭ്യര്‍ത്ഥിച്ചു.