"നിങ്ങൾക്ക് ഭാവിയെ മാറ്റാനാവില്ല, നിങ്ങളുടെ ശീലങ്ങളെ മാറ്റാനാവും . നിങ്ങളുടെ ശീലങ്ങൾക്കാകട്ടെ ഭാവിയെ മാറ്റാനാവും". അങ്ങനെ മാറ്റിയ ശീലങ്ങളാൽ ഒരു രാജ്യത്തിന്റെ തന്നെ ഭാവിയെ മാറ്റിമറിച്ച കാലം കണ്ട ഒരു അപൂർവ്വ വ്യക്തി പ്രതിഭാസമായിരുന്ന ശ്രീ അബ്ദുൽ കലാമിന്റെ നിര്യാണത്തിൽ ലിംകാ അനുശോചിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
രാമേശ്വരത്തെ കടൽ തീരത്തിന്റെ അടങ്ങാത്ത തിരകളിൽ നിന്ന് ഊറ്റിയെടുത്ത ഊർജത്തിൽ നിന്നു സാധാരണക്കാരനിൽ സാധാരണക്കാരനായി നമ്മുടെ ഹൃദയ തുടിപ്പുകളോട് ചേർന്ന് നിന്ന് നമ്മളെ സ്വപ്നം കാണാൻ പഠിപ്പിച്ച ഈ അതുല്യ പ്രതിഭയുടെ കാലത്ത് ജീവിക്കുവാൻ സാധിച്ചതു ഒരു വലിയ ജന്മ സാഫല്യാമായി കാണുന്നു. നെഹ്‌റു വിഭാവനം ചെയ്ത ആധുനിക ഭാരതത്തിന്റെ ( Temples of Modern India) ഒരു വലിയ പൂജാരിയായിരുന്നു അദ്ദേഹം .
അദ്ദേഹത്തിന്റെ അഗ്നിച്ചിറകുകളുമായി ഉയർന്ന സ്വപ്നങ്ങൾ ഇന്റർനാഷണൽ തലത്തിൽ ഭാരതത്തിന്റെ പേരും പെരുമയുമാണ് ഉയർത്തിയത്. ഇന്ത്യയുടെ ചെറുപ്പത്തിന്റെ മനസ്സിലേക്കു ചിന്തയുടെയും സ്വപ്നങ്ങളുടെയും ചൂടു പകരാൻ അണയ്ക്കാനാവാത്ത ആ കനലിനു കഴിഞ്ഞു. കാലത്തിനുമേൽ ദൈവം ചാർത്തിയ ഇന്ത്യയുടെ കയ്യൊപ്പ് ആണ് കലാം.
2008ൽ ലിവർപൂളിൽ ഹോപ് യൂണിവേഴ്സിറ്റി സംഘടിപ്പിച്ച “The Big Hope Global Youth Congress “ അന്താരാഷ്ട്ര സെമിനാറിൽ അദ്ദേഹം പ്രധാന പ്രാസംഗികനായിരുന്നു. നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടം, രണ്ടായിരത്തിനുമേൽ സീറ്റുകളുള്ള ആ ഹാളിൽ വിരലിൽ എണ്ണാൻ മാത്രം മലയാളികൾ. ഒരു സീറ്റുപോലും ബാക്കിയില്ല. നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടം. പങ്കെടുക്കാൻ ലിംകാ പ്രതിനിധികൾക്ക് ഭാഗ്യം ലഭിച്ചിരുന്നു. ഓക്സ്ഫോർഡ് ഇംഗ്ലീഷിന്റെ ഉച്ചാരണ സ്വഭാവമില്ലാതെ നമ്മുടെ നാടൻ ഇംഗ്ലീഷിൽ ആ ജനസഞ്ചയത്തെ ആശയ സംപുഷ്ടതയാൽ വിസ്മയിപ്പിച്ച കാഴ്ച നമ്മളിൽ അഭിമാനം ജ്വലിപ്പിക്കൂന്നതായിരുന്നു. ആയിരങ്ങൾ എണീറ്റ് നിന്നു മിനിറ്റുകൾ നീണ്ട നിർത്താത്ത കരഘോഷം, ആ ഭാരത പുത്രന്റെ ആഗോള പ്രസക്തിയെ വെളിവാക്കുന്നതായിരുന്നു. വിനയാന്വിതരായി അദേഹത്തിന്റെ ഓർമ്മകുൾക്ക് മുൻപിൽ ലിംക ശിരസ്സ് നമിക്കുന്നു. ഈ അനുശോചന പ്രവാഹത്തിൽ ലിംകയുടെ മുഴുവൻ അംഗങ്ങളും ഭാഗബാക്കുകളായി.