ഒരു ബിലാത്തി പ്രണയം നിറഞ്ഞ പ്രേക്ഷക പിന്തുണയോടെ യാത്ര തുടരുകയാണ്. അടുത്ത ഷോ 23ന് 2 മണിക്ക് ബിർമിംഗ്ഹാമിലെ പിക്കാഡെലി സിനിമാസില്‍ വച്ച് പി ജെ എന്റര്‍ടൈന്‍മെന്റിലൂടെ നടക്കുന്നു.
ഈസ്റ്റ്ഹാമില്‍ നടന്ന നിറഞ്ഞ പ്രദര്‍ശനം സൂചിപ്പിക്കുന്നത് ഒരു ബിലാത്തി പ്രണയം യുകെ മലയാളികള്‍ എത്ര മാത്രം പ്രതീക്ഷയോടെ കാത്തിരുന്നു എന്നാണ്. വലിയ താര രാജാക്കന്‍മാര്‍ക്ക് പോലും യുകെയില്‍ കിട്ടാത്ത ഇനിഷ്യല്‍ പുളിങ്ങാണ് ഒരു ബിലാത്തി പ്രണയത്തിന്റെ ആദ്യ പ്രദര്‍ശനത്തിന് ലഭിച്ചത്.
വലിയ താരനിരകളോ, വലിയ ആരവങ്ങളോ ചിത്രത്തില്‍ ഇല്ലങ്കിലും ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയര്‍ന്ന ചിത്രമാണ് ഒരു ബിലാത്തി പ്രണയം എന്ന സാമാന്യ വിലയിരുത്തലോടെ ആണ് ചിത്രം മുന്നേറുന്നത്. ചിത്രത്തിലെ ബഹു ഭൂരിപക്ഷം അഭിനേതാക്കളും വലിയ താരങ്ങള്‍ അല്ലെങ്കിലും എല്ലാവരും ഒന്നിനൊന്ന് മത്സരിച്ചു അഭിനയിക്കുന്നതാണ് ഓരോ സീനും. ചിത്രത്തിലെ നായകന്‍ ജെറിന്‍ ജോയുടെ പ്രകടനം ചിത്രം കണ്ടവര്‍ എടുത്ത് പറഞ്ഞ ഒന്നാണ്. തീര്‍ച്ചയായും മലയാള സിനിമയുടെ ഭാവി പ്രതീക്ഷയാണ് ആ ചെറുപ്പക്കാരന്‍ എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.
സന്ദര്‍ഭത്തിനു യോചിച്ച ചിത്രത്തിലെ ഗാനങ്ങള്‍ ചിത്രത്തെ മികവുറ്റതാക്കുന്നു. 'ചാണയ്ക്കല്‍ ചാണ്ടി ' എന്ന വേറിട്ട കഥാപാത്രമായി അക്കര കാഴ്ചകളിലെ ജോസ് കുട്ടി ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇവിടെ പലരും കാണാന്‍ ഇടയുള്ള റിക്രൂട്ട്മെന്റ് തട്ടിപ്പ് ഏജന്റായി വരുന്ന കുര്യാക്കോസ് ഉണ്ണിട്ടന്റെ 'കോഴി മാത്യു' എന്ന കഥാപാത്രം ഇവിടുത്തെ സ്റ്റുഡന്റ് വിസാക്കാരെ ഇന്നും പിഴിഞ്ഞു കൊണ്ടിരിക്കുന്ന റിക്രൂട്ട്മെന്റ് തട്ടിപ്പുകാരെയാണ് ഓര്‍മ്മിപ്പിക്കുന്നത്.
നിരവധി ട്വിസ്റ്റുകളിലൂടെ കടന്നു പോകുന്ന ചിത്രം ഒതുക്കം വന്ന കഥാ പ്രവാഹത്തിലൂടെ പ്രേക്ഷകരെ ബോറടിപ്പിക്കാതെ പിടിച്ചിരുത്തുന്നതില്‍ സംവിധായകന്‍ കനേഷ്യസും തിരകഥാകൃത്ത് ജിന്‍സന്‍ ഇരിട്ടിയും വിജയിച്ചെന്ന് ചിത്രം കണ്ടവര്‍ വിലയിരുത്തി. യുകെയുടെ സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന മികവുറ്റ ഫ്രയിമുകളിലൂടെ ക്യാമറാമാന്‍ ജെയ്‌സണ്‍ ലോറന്‍സും, പോളിഷ് ക്യാമറാമാന്‍ മാര്‍ച്ചിനും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി.
വികാരപരമായ സീനുകളില്‍ പോലും നിയന്ത്രം വിട്ട ഗ്ലിസറിന്‍ പൊട്ടികരച്ചിലുകള്‍ക്കു മുതിരാതെ ചിത്രം മിതത്വം പാലിക്കുന്നുണ്ട്. ഒരുപാട് പരിമിതികള്‍ക്കു നടുവില്‍ നിന്ന് ചെയ്ത ചിത്രം ആയിരുന്നിട്ടു കൂടി ആദ്യ ചിത്രത്തിന് തന്നെ എല്ലാവരില്‍ നിന്നും അത്ര മോശമല്ലാത്ത പ്രതികരണം ലഭിച്ചതില്‍ സംവിധായകന്‍ കനേഷ്യസ് അത്തിപ്പൊഴിയും ചിത്രത്തിലെ മറ്റു സഹപ്രവര്‍ത്തകരും അഭിനന്ദനം അര്‍ഹിക്കുന്നു. കലാരംഗത്തേയ്ക്ക് കൂടുതലായി കടന്നു വരാന്‍ ആഗ്രഹിക്കുന്ന ഗര്‍ഷോം മീഡിയയുടെ ആദ്യ സിനിമ സംരംഭം തന്നെ യുകെ മലയാളികള്‍ രണ്ടു കയ്യും നീട്ടി സ്വികരിച്ചതില്‍ അവര്‍ക്ക് അഭിമാനിക്കാം.
ചിത്രം വീണ്ടും ബിർമിംഗ്ഹാമിൽ വരുമ്പോള്‍ ചിത്രത്തെ ഇഷ്ടപെടുന്ന എല്ലാവരും കുടുംബമായി വന്ന് ചിത്രം കണ്ട് പ്രോത്സാഹിപ്പിക്കണം എന്ന് ചിത്രത്തിന്റെ സംവിധായകന്‍ കനേഷ്യസ് അത്തിപ്പൊഴിയും, നിര്‍മാതാവ് ബിനു ജോര്‍ജും അഭ്യര്‍ത്ഥിച്ചു.
ഷോ നടക്കുന്ന സ്ഥലം :On 23rd , Piccadilly Cinemas ,Birmingham at 2pm
ജിന്‍സന്‍ ഇരിട്ടി