ഒരു ചിത്രത്തിന് ഒരായിരം കഥകള്‍ പറയാന്‍ കാണുമെന്ന് പറയുന്നത് വെറുതെയല്ല. ടൈം മാഗസിന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ചിത്രമാണ് അമേരിക്കയില്‍ നിന്നും ആരംഭിച്ച് ലോകത്താകമാനം വലിയ ചര്‍ച്ചാ വിഷയമായത്. യുഎസ് ബോര്‍ഡര്‍ പട്രോള്‍ ഏജന്റുമാര്‍ ഹോണ്ടുറാസില്‍ നിന്നുമെത്തിയ അമ്മയെയും കുഞ്ഞിനെയും വേര്‍പ്പെടുത്തിയെന്നും ഇൗ സമയത്ത് കുഞ്ഞ് നിന്ന് കരയുന്നതുമെന്ന് അവകാശപ്പെട്ടായിരുന്നു ടൈം ആ വിശ്വപ്രസിദ്ധമായ ചിത്രം പ്രസിദ്ധീകരിച്ചത്.
എന്നാല്‍ ഈ അമ്മയും കുഞ്ഞും വേര്‍പ്പെട്ടതേയില്ലെന്ന് വ്യക്തമായതോടെ ടൈം മാഗസിന്‍ നാണക്കേട് സ്വയം ഏറ്റുവാങ്ങി. ഇതോടെയാണ് വിവാദമായ വാര്‍ത്ത തിരുത്തി മാഗസിന്‍ മാപ്പ് പറഞ്ഞത്. ആ കുഞ്ഞ് പോലും അറിയാതെയാണ് മൂന്ന് വയസ്സുകാരി യാനെല ഡെനിസ് കുടുംബങ്ങളെ പിരിക്കുന്ന നിയമത്തിന്റെ മുഖചിത്രമായി മാറിയത്. ഫോട്ടോഗ്രാഫര്‍ ജോണ്‍ മൂര്‍ പകര്‍ത്തിയ ചിത്രത്തില്‍ അമ്മയെ ഏജന്റുമാര്‍ ചോദ്യം ചെയ്യുമ്പോള്‍ കരയുന്ന യാനെല കരയുന്നതായാണ് കാണുന്നത്.
എന്നാല്‍ ചിത്രം പകര്‍ത്തിയതിന് പിന്നാലെ അമ്മയെയും കുഞ്ഞിനെയും ഒരുമിച്ചാണ് ഫാമിലി ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് നീക്കിയത്. ഇരുവരും സുഖമായി ഇരിക്കുന്നുവെന്ന് കുഞ്ഞിന്റെ പിതാവ് വ്യക്തമാക്കുകയും ചെയ്തു. യാനെലയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഇതുപയോഗിച്ച് ഫണ്ട് റേസിംഗിനും തുടക്കമായി. ടൈം ഈ ചിത്രം കവറായി പ്രസിദ്ധീകരിച്ചു. ഡൊണാള്‍ഡ് ട്രംപിനൊപ്പം വെല്‍കം ടു അമേരിക്ക എന്ന തലക്കെട്ടോടെയാണ് ചിത്രമെത്തിയത്.
ഫോട്ടോ എടുത്ത ശേഷം കുഞ്ഞിന് എന്ത് പറ്റിയെന്ന് അറിയില്ലെന്ന് ഫോട്ടോഗ്രാഫര്‍ പറഞ്ഞെങ്കിലും ആയിരക്കണക്കിന് കുട്ടികളെ പോലെ യാനെലയെയും കുടുംബത്തില്‍ നിന്നും പിരിച്ചെന്ന് ടൈം വാര്‍ത്ത നല്‍കി. എന്നാല്‍ സംഗതി തെറ്റാണെന്ന് യുഎസ്, ഹോണ്ടുറാസ് ഉദ്യോഗസ്ഥരും, കുട്ടിയുടെ പിതാവും വ്യക്തമാക്കിയതോടെയാണ് ടൈം മാപ്പ് പറയേണ്ടി വന്നത്.