ചെന്നൈ: രാഷ്ട്രീയ തന്ത്രമെന്ന നിലയില്‍ ആരംഭിച്ച നീക്കങ്ങള്‍ ഒടുവില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് സമ്മാനിച്ചത് ഗംഭീര നാണക്കേട്. മദ്രാസ് ഹൈക്കോടതി ഇടപെട്ടാണ് കരുണാനിധിയുടെ മൃതദേഹം അണ്ണാ സ്മാരകത്തില്‍ സംസ്‌കരിക്കാനുള്ള ഡിഎംകെയുടെ ആവശ്യം അംഗീകരിച്ചത്. ഇത് എഐഎഡിഎംകെയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് ഇപ്പോള്‍ വിലയിരുത്തുന്നത്.
നിയമപരവും, പരിസ്ഥിതിപരവുമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഡിഎംകെയുടെ ആവശ്യം തള്ളിയത്. കരുണാനിധിയുടെ സ്മാരകത്തിന് ചെന്നൈ മറീനാ ബീച്ചില്‍ സ്ഥലം അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു നിലപാട്. എന്നാല്‍ ഡിഎംകെ ഇതിനെതിരെ രൂക്ഷമായി രംഗത്തിറങ്ങി.
വിവിധ രാഷ്ട്രീയ നേതാക്കളുടെയും രാഷ്ട്രീയക്കാരുടെയും പിന്തുണ അവര്‍ക്ക് ലഭിച്ചു. എഐഎഡിഎംകെ അണികളുടെ ഹൃദയത്തില്‍ ഇടംനേടാനുള്ള ശ്രമമാണ് പളനിസ്വാമി നടത്തിയതെന്നാണ് ഇദ്ദേഹവുമായി അടുപ്പമുള്ളവര്‍ വ്യക്തമാക്കുന്നത്. ടിടിവി ദിനകരനിലേക്ക് പാര്‍ട്ടി അണികള്‍ നീങ്ങുന്നതിന് തടയിടാനായിരുന്നു ഇപിഎസിന്റെ ശ്രമം.
എന്നാല്‍ പാര്‍ട്ടി നേതൃത്വം ഈ നീക്കത്തെ പിന്തുണച്ചില്ല. പ്രത്യേകിച്ച് മറ്റ് രാഷ്ട്രീയ കക്ഷികള്‍ ഡിഎംകെ അനുകൂല നിലപാട് സ്വീകരിക്കുമെന്നും അവര്‍ കണക്കുകൂട്ടി. ബിജെപി പോലും എഐഎഡിഎംകെയെ പിന്തുണച്ചില്ല. സെല്‍ഫ് ഗോളായെന്ന് മനസ്സിലായതോടെ നേതാക്കളാരും ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയില്ല. അനാവശ്യ വിവാദം സൃഷ്ടിച്ച് പളനിസ്വാമി കാര്യങ്ങള്‍ വഷളാക്കുകയാണ് ചെയ്തത്.