അമേരിക്കന്‍ സൈനികര്‍ക്ക് നേരെ തിരിയുകയും അവരെ കൊലപ്പെടുത്തുകയും ചെയ്യുന്ന ഭീകരകേന്ദ്രമാണ് ഇപ്പോഴും പാകിസ്ഥാനെന്ന് യുഎന്നിലെ യുഎസ് അംബാസിഡര്‍ നിക്കി ഹാലിയുടെ രൂക്ഷ വിമര്‍ശനം. തീവ്രവാദത്തെ എതിരിടാന്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നത് വരെ അമേരിക്ക അവര്‍ക്ക് ഒരൊറ്റ ഡോളര്‍ പോലും സഹായം നല്‍കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്‍ഷ്യല്‍ ഭരണകൂടത്തില്‍ ക്യാബനറ്റ് പദവി ലഭിക്കുന്ന ആദ്യ ഇന്ത്യന്‍-അമേരിക്കനാണ് ഹാലി.
അമേരിക്കയ്ക്ക് ദോഷം വരുത്തണമെന്ന് ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ പണം നല്‍കേണ്ട കാര്യമില്ല. ഏതെല്ലാം രാജ്യങ്ങളുമായാണ് പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതെന്ന് ചിന്തിക്കേണ്ടതാണ്. യഥാര്‍ത്ഥ പ്രത്യാഘാതം മനസ്സിലാക്കാതെ കണ്ണടച്ച് പണം നല്‍കുകയായിരുന്നു, ഹാലി വ്യക്തമാക്കി. പാകിസ്ഥാന് ഒരു ബില്ല്യണ്‍ ഡോളറാണ് നല്‍കിയിരുന്നത്. തീവ്രവാദികളുടെ അഭയകേന്ദ്രമായി അവര്‍ മാറുകയാണ് ചെയ്തത്. ഇതെല്ലാം തിരുത്തുന്നത് വരെ ഒരു ഡോളര്‍ പോലും അനുവദിക്കരുത്, നിക്കി ഹാലി ആവശ്യപ്പെട്ടു.
ഈ വര്‍ഷത്തോടെ ഹാലി യുഎന്‍ പ്രതിനിധി സ്ഥാനത്ത് നിന്നും പടിയിറങ്ങും. ചീഫ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ ഹീതര്‍ നോവേര്‍ട്ടിനെയാണ് ഹാലിയുടെ പിന്‍ഗാമിയായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞയാഴ്ച നോമിനേറ്റ് ചെയ്തത്. പാകിസ്ഥാനെ സഹായിക്കാന്‍ ചില കാര്യങ്ങള്‍ ചെയ്തുകാണിക്കണമെന്ന് അവരോട് പറയണമെന്നാണ് മുന്‍ സൗത്ത് കരോളിന ഗവര്‍ണര്‍ കൂടിയായ ഈ 46-കാരിയുടെ നിലപാട്.
സെപ്റ്റംബറിലാണ് പാകിസ്ഥാന് നല്‍കിവന്നിരുന്ന 300 മില്ല്യണ്‍ യുഎസ് ഡോളര്‍ സൈനിക സഹായം ട്രംപ് ഭരണകൂടം പിന്‍വലിച്ചത്. ഭീകരാവാദികള്‍ക്കെതിരെ പാകിസ്ഥാന്റെ പോരാട്ടം തീരെ പോരെന്ന് വ്യക്തമാക്കിയായിരുന്നു ഈ റദ്ദാക്കല്‍.