സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആദ്യ ഏകദിനത്തിന് ഇറങ്ങിയ ഇന്ത്യയെ തോല്‍പ്പിച്ചത് എന്താണ്? കാരണങ്ങള്‍ നിരവധിയാണെങ്കിലും വിമര്‍ശിക്കുന്ന വിരലുകളെല്ലാം നീളുന്നത് മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് നേരെയാണ്. നാല് റണ്ണിന് മൂന്ന് വിക്കറ്റ് വീണ ഘട്ടത്തിലാണ് രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ധോണി ചേരുന്നത്. വിക്കറ്റ് വീഴാതെ പതിയെ ബാറ്റ് വീശിയ ശേഷം രോഹിത് താളം കണ്ടെത്തിയപ്പോള്‍ ധോണി പാടുപെടുന്ന കാഴ്ചയാണ് കണ്ടത്.
ഇന്ത്യക്കായി ഏകദിനങ്ങളില്‍ പതിനായിരം റണ്‍ തികയ്ക്കുകയും, അര്‍ദ്ധശതകം നേടുകയും ചെയ്‌തെങ്കിലും ധോണിയുടെ മെല്ലെപ്പോക്ക് രോഹിതില്‍ സമ്മര്‍ദം നിറച്ചെന്നാണ് എല്ലാവരും കരുതുന്നത്. 51 റണ്‍ തികയ്ക്കാന്‍ ധോണിക്ക് വേണ്ടി വന്നത് 96 പന്തുകളാണ്. ഇതിനൊപ്പം സ്‌ട്രൈക്ക് കൈമാറുന്നതില്‍ മുന്‍ ക്യാപ്റ്റന്‍ ഏറെ വിഷമിച്ചു. ഇതോടെ ആവശ്യമുള്ള റണ്‍ ശരാശരി ഓവറില്‍ 6.17 എന്നത് ഉയര്‍ന്ന് 8.38 ആയി.
ഇത് ഇന്ത്യക്ക് കുറച്ചൊന്നുമല്ല പാരയായത്. 2018 ജനുവരി മുതല്‍ ധോണിയുടെ മധ്യനിരയിലെ പ്രകടം നിരാശാജനകമാണ്. ഇപ്പോള്‍ റണ്‍ ആവശ്യമുള്ളപ്പോഴും പതിയെ ബാറ്റ് വീശുകയും വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ സമ്മര്‍ദം മുഴുവന്‍ പിന്നാലെയെത്തുന്ന ബാറ്റ്‌സ്മാന്‍മാര്‍ക്ക് കൈമാറുന്നുവെന്ന പഴി രൂക്ഷമാണ്.
14 ഇന്നിംഗ്‌സുകളിലെ ശരാശരിയില്‍ രവീന്ദ്ര ജഡേജയും, ഹര്‍ദിക് പാണ്ഡ്യയും മാത്രമാണ് ധോണിക്ക് പിന്നിലുള്ളത്. ലോകകപ്പിന് ഒരുങ്ങുമ്പോള്‍ ധോണിയുടെ സേവനം മതിയാക്കുമോയെന്നാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്.