CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 11 Minutes 5 Seconds Ago
Breaking Now

പ്രിയദര്‍ശന്‍ പറഞ്ഞ ഒരു കഥയും ഇതില്‍ ഞാന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്: വിനീത് ശ്രീനിവാസന്‍

'ഹൃദയ'ത്തിന് ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വര്‍ഷങ്ങള്‍ക്കു ശേഷം'. ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രണവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നത്.

ധ്യാനും പ്രണവും പ്രധാന വേഷത്തിലെത്തുന്നതുകൊണ്ട് തന്നെ ശ്രീനിവാസന്റേയും മോഹന്‍ലാലിന്റെയും സിനിമ ജീവിതവുമായി ചിത്രത്തിന് ബന്ധമുണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി ചര്‍ച്ചകളുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ സിനിമ മോഹന്‍ലാലിന്റെയും ശ്രീനിവാസന്റേയും സിനിമ ജീവിതവുമായി ബന്ധപ്പെട്ട കഥയല്ല എന്ന വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. എന്നാല്‍ എഴുപതുകളില്‍ മദിരാശി കോടമ്പാക്കം എന്നിവിടങ്ങളില്‍ നടന്ന സിനിമാ കഥകളുമായി ചിത്രത്തിന് ബന്ധമുണ്ടെന്നും വിനീത് പറയുന്നു. കൂടാതെ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞ ഒരു കഥയും താന്‍ തിരക്കഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിനീത് പറയുന്നത്.

'മോഹന്‍ലാലിന്റെയും ശ്രീനിവാസന്റേയും കഥയല്ല വര്‍ഷങ്ങള്‍ക്കു ശേഷം എന്ന സിനിമ.  പ്രണവും ധ്യാനും നിവിനുമില്ലാതെ ഈ സിനിമ നടക്കില്ല. അത് നമ്മുടെ കൂട്ടുകാരായതുകൊണ്ടല്ല, ആ കഥാപാത്രത്തിന് ഇവര്‍ മൂന്ന് പേരും വേണമായിരുന്നു

എന്റെയൊക്കെ ചെറുപ്പത്തില്‍ ഞാന്‍ ഒരുപാട് കഥകള്‍ കേട്ടിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട എഴുപതുകളിലെ കഥകളാണ് അതെല്ലാം. കോടമ്പാക്കത്തിലെ കഥകളൊക്കെ നമ്മുടെ ചുറ്റും നില്‍ക്കുന്നവരില്‍ നിന്ന് ഒരുപാട് കേട്ടിട്ടുണ്ട്.

അന്നത്തെ കുറേ മാഗസിനുകളിലും സിനിമയുമായി ബന്ധപ്പെട്ട മദിരാശി കഥകള്‍ ഉണ്ടാവുമായിരുന്നു. അച്ഛന്റെ സുഹൃത്തുക്കള്‍ പലരും വീട്ടില്‍ വരുമ്പോള്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. അച്ഛന്‍ സിനിമയില്‍ ജോയിന്‍ ചെയ്യാന്‍ പോയതും, സൗത്ത് ഇന്ത്യന്‍ ഫിലിം ചേമ്പറില്‍ ചെന്നതും അവരുടെ ലോഡ്ജിലെ താമസവും തമാശകളും അങ്ങനെ കുറേ കാര്യങ്ങള്‍ കേട്ടിട്ടുണ്ട് ഞാന്‍.

അങ്ങനെ അവിടെയും ഇവിടെയും കേട്ടിട്ടുള്ള പല കഥകള്‍ ഞാന്‍ സിനിമയിലേക്ക് എടുത്തിട്ടുണ്ടോയെന്ന് ചോദിച്ചാല്‍ ഉണ്ട്. പക്ഷെ അതൊന്നും ആരുടേയും ജീവചരിത്രം പോലെയൊന്നുമല്ല. പക്ഷെ ശരിക്കും നടന്നിട്ടുള്ള ചില തമാശകള്‍ സിനിമയിലുണ്ട്.

വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ സ്‌ക്രിപ്റ്റ് ഞാന്‍ പ്രിയദര്‍ശന്റെ അടുത്ത് പോയി ചര്‍ച്ച ചെയ്തിരുന്നു. അപ്പോള്‍ അദ്ദേഹം ചില കാര്യങ്ങള്‍ ഇങ്ങോട്ട് പറഞ്ഞു. അതില്‍ ഒന്ന് രണ്ട് സാധനങ്ങള്‍ ഞാന്‍ സിനിമയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അങ്ങനെ പലരും പല സമയങ്ങളിലായി പറഞ്ഞ് ഞാന്‍ കേട്ടിട്ടുള്ള ചില കാര്യങ്ങള്‍ ഇതിലെ സീനുകളില്‍ വന്നിട്ടുണ്ട്.

ഒരു സീനിലേക്ക് ഞാന്‍ എഴുതിയ ഒരു സാധനമുണ്ട്. കൃഷ്ണ ചന്ദ്രന്‍ ചേട്ടന്‍ ഇതില്‍ അഭിനയിച്ചിട്ടുണ്ട്. അത് കണ്ടപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു, ഇത് നടന്ന സംഭവമാണെന്ന്. ഇത് ആരൊക്കെ തമ്മില്‍ നടന്നതാണെന്ന് എനിക്കറിയില്ല.

അതൊക്കെ വേറേ പലരില്‍ നിന്നും ഞാന്‍ കേട്ടറിഞ്ഞതാണ്. കൃഷ്ണചന്ദ്രന്‍ ചേട്ടന്‍ വന്നപ്പോള്‍ പറഞ്ഞു, ഇത് ഇന്ന ആള്‍ ഇന്ന ആളോട് പറഞ്ഞ കാര്യമാണെന്ന്. അത് ആ രണ്ടുപേര്‍ തമ്മിലുള്ള ഇന്‍ട്രാക്ഷന്‍ ആണെന്ന് അന്നാണ് ഞാന്‍ അറിഞ്ഞത്.' എന്നാണ് അഭിമുഖത്തില്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞത്.

 




കൂടുതല്‍വാര്‍ത്തകള്‍.