ഓരോ ക്നാനായക്കാരന്റെയും ആത്മാഭിമാനം ഉയർത്തുന്ന ക്നാനായ വികാരത്താൽ രക്തധമനികൾ ചൂട് പിടിക്കുമ്പോൾ യൂറോപ്പിലെ ആദ്യത്തെ ക്നാനായ കത്തോലിക്ക ഇടവക രൂപീകരണത്തിനു പങ്കുചേരുവാൻ യൂറോപ്പിലെ യൂകെയിലെ ക്നാനായക്കാർ ഒന്നടങ്കം ഈ മാസം 25 നു മാഞ്ചസ്റ്ററിൽ വന്നു ചേരും. സഭയെയും സമുധായത്തെയും ഒരു പോലെ സ്നേഹിക്കുന്ന ക്നായക്കാർ മാത്രമായി ഷ്രൂസ്ബറി രൂപതയിൽ ചാപ്ലിയൻസി അനുവദിച്ചതിന്റെ ഔദ്യോഗിക ഉത്ഘാടന ചടങ്ങിനു പങ്കാളികളാകുന്നതിന് വിദൂരത്തുള്ളവർ പോലും സംഘടിതമായി മാഞ്ചസ്റ്ററിലേക്ക് പോകുമ്പോൾ പുതിയൊരു ചരിത്ര കാവ്യമായിരിക്കും യുകെയിലെ ക്നാനായക്കാർ രചിക്കുക.
കേരളത്തിലെ പ്രഥമ ക്നാനായ ദേവാലയത്തിന് തറക്കല്ല് ഇട്ടതും യൂറോപ്പിലെ ആദ്യ ക്നാനായ കത്തോലിക്ക ദേവാലയത്തിന് തിരി തെളിയിക്കുന്നതും ഏപ്രിൽ മാസം തന്നെ ആണ് എന്നത് യാദ്രശ്ചികമാണ്.
എഡി 345 ഏപ്രിൽ പതിനൊന്നിനാണ് കേരളത്തിലെ ആദ്യ ക്നാനായ ദേവാലയത്തിന് തറക്കല്ലിട്ടത്. ക്നാനായക്കാരുടെ ആദ്യ തലസ്ഥാനമായ കൊടുങ്ങലൂരിൽ സ്ഥാപിച്ച ദേവാലയ മധ്യസ്ഥയും യുകെയിലെ ആദ്യ ക്നാനായ കത്തോലിക്ക ഇടവക മധ്യസ്ഥയും പരിശുദ്ധ കന്യകാമറിയം ആയതും സഭയോടുള്ള പ്രത്യേക ഭക്തിയാലാണ്.
ഈ മാസം 25 ന് ഷ്രൂസ്ബറി രൂപതയിലെ ക്നാനായ ചാപ്ലിയൻസിക്ക് ബിഷപ് മാർക്ക് ഡേവിഡ് തിരിതെളിയിക്കുമ്പോൾ യുഗാന്ത്യത്തോളം നിലനിൽക്കുവാൻ പോകുന്ന ചരിത്ര സംഭവത്തിന് സാക്ഷികലാകുവാൻ സഭയെയും സമുദായത്തെയും ഒരു പോലെ സ്നേഹിക്കുന്ന ക്നാനായക്കാർ ഒന്നടങ്കം മാഞ്ചസ്റ്ററിൽ എത്തുമ്പോൾ വിപുലമായ സജ്ജീകരണങ്ങളാണ് ഫാ. സജി മലയിൽ പുത്തൻപ്പുരയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നത്.
വിശുദ്ധ കുര്ബാനയെ അങ്ങേയറ്റം ബഹുമാനിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ക്നാനായക്കാരുടെ ഏതൊരു ഉദ്യമത്തിന്റെയും ആരംഭം ദിവ്യബലിയോടെയാണ്. വൈദികരെയും വൈദിക മേലധികാരികളെയും അങ്ങേയറ്റം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ക്നാനായക്കാർ സന്തം ഇടവകയെ നെഞ്ചോട് ചേർത്ത് സ്നേഹിക്കുന്ന പൈതൃകമാണുള്ളത്.
വിശ്വാസ ദീപ്തിയാൽ ജ്വലിച്ച്, പാരമ്പര്യങ്ങളെ മുറുകെ പിടിച്ച്, വിശ്വാസ തനിമയിൽ മുന്നേറുന്ന യുകെ ക്നാനായക്കാരുടെ അഭിമാന നിമിഷങ്ങൾക്ക് നിറം പകരുവാൻ യുവജനങ്ങളും സജ്ജമാണ്.