മാഞ്ചസ്റ്റർ ദുക്റാന തിരുന്നാളിന് ഭക്തി നിർഭരമായ തുടക്കം. പ്രാർത്ഥന മന്ത്രങ്ങൾ ഉരുവിട്ട് ഭക്തിസാന്ദ്രമായ നിമിഷത്തിൽ കോട്ടയം അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർ. മാത്യൂ മൂലക്കാട്ട് പതാക ഉയർത്തിയതോടെ ഒരാഴ്ചക്കാലം നീണ്ടു നില്ക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമായി. കൊടിയേറ്റത്തിന് ആവേശം പകർന്ന് നടന്ന ഉത്പന്ന ലേലത്തിലും തിരുക്കർമ്മങ്ങളിലും മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളിൽ നിന്നുമായി നൂറു കണക്കിന് വിശ്വാസികൾ പങ്കു കൊണ്ടു. വൈകുന്നേരം 5 മുതൽ വിഥിൻ ഷോ സെന്റ് ആന്റണീസ് ദേവാലയത്തിൽ തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. ഇടവക വികാരി റവ. ഡോ. ലോനപ്പൻ അരങ്ങാശേരിക്കൊപ്പം പ്രസുദേന്തിമാരും പ്രദക്ഷിണമായി ആൾത്താരയിലേക്ക് എത്തിയതോടെ ദിവ്യബലിക്ക് തുടക്കമായി. 74 പ്രസുദേന്തിമാരാണ് ഇക്കുറി അണി നിരന്നത്.
തിരുന്നാൾ ദിനങ്ങൾ വിശ്വാസത്തിന്റെ വലിയ സാക്ഷ്യം ആയി തരണമെന്നും, തോമാശ്ലീഹ പകർന്നു നൽകിയ വിശ്വാസ വെളിച്ചം പ്രകാശിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും എല്ലാവരും ശ്രമിക്കണമെന്ന് ദിവ്യ ബലി മധ്യ നൽകിയ സന്ദേശത്തിൽ മാർ. മാത്യൂ മൂലക്കാട്ട് വിശ്വാസികളെ ഉത്ബോധിപ്പിച്ചു.
വിശ്വാസപൈതൃകം നമ്മുടെ കുഞ്ഞുങ്ങൾക്ക് പകർന്ന് നൽകി കുടുംബങ്ങളെ വിശ്വാസത്തെ പൂരിതമാക്കണമെന്നും പിതാവ് കൂട്ടിച്ചേർത്തു. തുടർന്ന് പള്ളിക്ക് പുതുതായി ലഭിച്ച പൊൻ വെള്ളി കുരിശുകളുടെ വെഞ്ചെരിപ്പും അഭിവന്ദ്യ പിതാവ് നിർവഹിച്ചു. തുടർന്ന് വിശ്വാസി സമൂഹം കൊടിമര ചുവട്ടിലേക്ക് പ്രക്ഷിണമായി എത്തി. പ്രാർത്ഥന മന്ത്രങ്ങൾ ഉരുവിട്ട് ഭക്തിസാന്ദ്രമായ നിമിഷത്തിൽ നൂറു കണക്കിന് വിശ്വാസികളെ സാക്ഷി നിർത്തി ദശാബ്ദി വർഷത്തെ ദുക്റാന തിരുന്നാളിന് തുടക്കം കുറിച്ച് മാർ. മാത്യൂ മൂലക്കാട്ട് പതാക ഉയർത്തി. ഇടവക വികാരി റവ. ഡോ. ലോനപ്പൻ അരങ്ങാശേരി, ഫാ.സജി മലയിൽ പുത്തൻപ്പുര തുടങ്ങിയവർ സഹകാർമ്മികരായി. തുടർന്ന് വീറും വാശിയും നിറഞ്ഞ ഉത്പന്ന ലേലം നടന്നു.
മത്തങ്ങ,കുമ്പളങ്ങ,ചീര,പച്ചമുളക്,കത്തിരിക്ക തുടങ്ങിയ പച്ചക്കറികളും പച്ചക്കറി തൈകളും ഏത്തക്ക,തണ്ണിമത്തൻ, ആപ്പിൾ തുടങ്ങി പഴവർഗ്ഗങ്ങളും ഉണ്ണിയപ്പം, നെയ്യപ്പം തുടങ്ങിയ ഹോംമെയിഡ് ഭക്ഷണ സാധനങ്ങളും എല്ലാം ലേലം വിളിയിൽ അണിനിരന്നു. ജനറൽ കണ്‍വീനർ ബിജു ആന്റണി ലേലം വിളിക്ക് നേതൃത്വം നൽകി.
ഇന്ന് വൈകുന്നേരം 5 നു നടക്കുന്ന കുർബാന, ലദീഞ്ഞു, മധ്യസ്ഥ പ്രാർത്ഥന എന്നിവയ്ക്ക് ഫാ. ഫിലിപ്പ് കുഴിപ്പറമ്പിൽ CMI നേതൃത്വം നൽകി. നാളത്തെ തിരുക്കർമ്മങ്ങൾക്ക് ഫാ. റോബിൻസണ്‍ മെൽക്കിൻസും ബുധനാഴ്ച ഫാ. തോമസ് തൈക്കൂട്ടത്തിൽ, വ്യാഴായ്ച ഫാ. തോമസ് മടുക്കമൂട്ടിലും ശനിയാഴ്ച ഫാ. സജി മലയിൽ പുത്തൻപുരയും കാർമ്മികരാകും. ദിവസവും വൈകുന്നേരം 5 നു സെന്റ് ആന്റണീസ് ദേവാലയത്തിലാണ് തിരുക്കർമ്മങ്ങൾ. പ്രധാന തിരുന്നാൾ ദിനമായ നാലിന് രാവിലെ 10 നു ആഘോഷമായ തിരുന്നാൾ കുർബാനക്ക് തുടക്കമാകും. ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ. ജോസഫ് പെരുംതോട്ടം, ഷ്രൂസ്ബറി ബിഷപ്പ് മാർക്ക് ഡേവീസ് തുടങ്ങിയവർ തിരുന്നാൾ കുർബാനയിൽ കാർമ്മികരാകും. തുടർന്ന് തിരുന്നാൾ പ്രദക്ഷിണവും സ്കൂൾ ഗ്രൌണ്ടിലെ ഓപ്പണ്‍ സ്റ്റെജിൽ കെ. ജി. മാർക്കോസിന്റെ ഗാനമേളയും അരങ്ങേറും.