ത്രിപുരയില്‍ ഇന്ന് വിധിയെഴുത്ത്.60 അംഗ നിയമസഭയിലേക്കാണ് വോട്ടെടുപ്പ് ആരംഭിച്ചിരിക്കുന്നത്. ഭരണകക്ഷിയായ സി.പി.ഐഎമ്മും ബി.ജെ.പിയും തമ്മിലാകും കനത്ത മത്സരം നടക്കുന്നത്. ത്രിപുരയിലെ ആദിവാസി സമൂഹത്തിന്റെ വോട്ടുകളാണ് നിര്‍ണായകമാകുന്നത്.
കാല്‍നൂറ്റാണ്ടായി സംസ്ഥാനം ഭരിക്കുന്ന ഇടത് സര്‍ക്കാരിനെതിരെ തീവ്ര ഗോത്ര വര്‍ഗ കക്ഷിയായ ഐപിഎഫ്ടിയുമായി സഖ്യം ചേര്‍ന്ന് ബിജെപി വെല്ലുവിളി ഉയര്‍ത്തുകയാണ്. 60 അംഗ നിയമസഭയിലെ 59 സീറ്റിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 50 സീറ്റാണ് ഇടതുപക്ഷം നേടിയത്. കോണ്‍ഗ്രസ് പത്തു സീറ്റും. ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആദ്യം തൃണമൂല്‍ കോണ്‍ഗ്രസിലേക്കും പിന്നീട് ബിജെപിയിലേക്കും കൂടുമാറി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 1.54 ശതമാനത്തില്‍ താഴെ മാത്രമാണ് ബിജെപിയ്ക്ക് ലഭിച്ച വോട്ട്. സിപിഎം ഏറെ ശക്തമാണ് ത്രിപുരയില്‍. 40 ലക്ഷം ജനസംഖ്യയുള്ള തൃപുരയില്‍ 25.33 ലക്ഷമാണ് വോട്ടര്‍മാര്‍.
രണ്ടു മാസമായി നടന്ന വാശിയേറിയ പ്രചരണ പരിപാടികളില്‍ ഇരുവിഭാഗവവും കരുത്ത് തെളിയിച്ചിരുന്നു. 60 അംഗങ്ങളുള്ള നിയസഭയില്‍ സി.പി.ഐ.എം മത്സരിക്കുന്നത് 57 സീറ്റുകളിലാണ്. 51 സീറ്റുകളില്‍ ബി.ജെ.പിയും സഖ്യകക്ഷിയായ ഐ.പി.എഫ്.ടി ഒന്‍പതു സീറ്റുകളിലുമാണ് ജനവിധി തേടുന്നത്.
ഇടതു ശക്തികേന്ദ്രമായ ത്രിപുരയില്‍ ഇത്തവണ ബി.ജെ.പി കനത്ത പ്രചരണ പരിപാടികളാണ് സംഘടിപ്പിച്ചത്. രണ്ടുതവണ പ്രധാന മന്ത്രി നരേന്ദ്രമോദിയെുള്‍പ്പടെ പ്രചരണരംഗത്തെത്തിയിരുന്നു. മണിക് സര്‍ക്കാരിന്റെ ഭരണമികവില്‍ സി.പി.ഐഎം ചുവടുറപ്പിച്ച ത്രിപുരയെ പിടിച്ചടക്കാന്‍ ഇത്തവണ ബിജെപി ശ്രമിക്കുന്നുണ്ട് .എന്നാല്‍ ഇടതുകോട്ട പെട്ടെന്ന് തകരുമെന്ന് കരുതാനാകില്ല .